ട്രോളിങ് നിരോധനം: ബോട്ടുകൾ തീരമണഞ്ഞു തുടങ്ങി
text_fieldsബേപ്പൂർ: ട്രോളിങ് നിരോധനം തിങ്കളാഴ്ച അര്‍ധരാത്രിമുതല്‍ നിലവില്‍വരും. പതിവുപോലെ ഇത്തവണയും ജൂലൈ 31വരെ 52 ദിവസമാണ് നിരോധന കാലയളവ്. ആഴക്കടൽ മീൻപിടിത്ത ബോട്ടുകളിൽ മിക്കതും മത്സ്യലഭ്യതയുടെ കുറവു കാരണം ഒരുമാസം മുമ്പ് തന്നെ ഹാർബറിലെ പരിമിതമായ സൗകര്യത്തിൽ നങ്കൂരമിട്ട നിലയിലാണ്.
ശേഷിക്കുന്ന ബോട്ടുകൾ തിങ്കളാഴ്ച അർധരാത്രിക്ക് മുമ്പായി ഫിഷിങ് ഹാർബറിൽ തീരമണിയും. ട്രോളിങ് നിരോധനം സംബന്ധിച്ച് ഫിഷറീസ് വകുപ്പ് വ്യാപകമായ മൈക്ക് പ്രചാരണം നടത്തി. ട്രോളിങ് നിരോധനത്തെതുടര്‍ന്ന് തീരമേഖലയില്‍ മുൻ വർഷങ്ങളെക്കാളും സുരക്ഷ കര്‍ശനമാക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ.
24 മണിക്കൂറും പ്രവർത്തിപ്പിക്കുന്ന കൺട്രോൾ റൂം തുറന്നാണ് പ്രവർത്തനം ഏകോപിപ്പിക്കുക. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഔട്ട് ബോർഡ്, ഇൻ ബോർഡ് എൻജിനുകൾ ഘടിപ്പിച്ച വഞ്ചികൾക്ക് കടലിൽ പോകുന്നതിന് തടസ്സമില്ല.
വഞ്ചികൾക്ക് ഇന്ധനം നിറക്കാൻ മത്സ്യഫെഡ് പമ്പുകൾ പ്രവർത്തിക്കും. പമ്പുകളിൽനിന്ന് കാനുകളിലോ കുപ്പികളിലോ ഡീസലും പെട്രോളും നൽകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകൾ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് ജോലിയെടുക്കുന്നത് ബേപ്പൂർ ഫിഷിങ് ഹാർബർ കേന്ദ്രീകരിച്ചാണ്. എഴുന്നൂറിലധികം വലുതും ചെറുതുമായ ബോട്ടുകളാണ് ബേപ്പൂർ ഹാർബറിൽനിന്ന് മീൻപിടിത്തത്തിനായി പോകുന്നത്.
ട്രോളിങ് നിരോധനത്തോടെ ഹാർബറിൽ ബോട്ടുകൾ ഒരുമിച്ച് കെട്ടിയിടുന്നതിനുള്ള സൗകര്യമില്ല. തൊട്ടടുത്ത ചാലിയം, കരുവൻതിരുത്തി, ബി.സി റോഡിലെ ചീർപ്പ് പാലം തുടങ്ങിയ സ്ഥലങ്ങളിലെ നദീതീരങ്ങളിലാണ് സുരക്ഷിതമാക്കി നിർത്തിയിടുക. നിരോധന കാലയളവിൽ വലിയ ബോട്ടുകളിലെ ജി.പി.എസ്, എക്കോ സൗണ്ടർ, വയർലെസ് തുടങ്ങിയ വിലപിടിപ്പുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളെല്ലാം അഴിച്ചുമാറ്റി സുരക്ഷിതമാക്കും.
വലയും മറ്റു മീൻപിടിത്ത ഉപകരണങ്ങളും ബോട്ടുകളിൽതന്നെയുള്ള സ്റ്റോറേജുകളിലാണ് സൂക്ഷിക്കുക. ചെറിയ ബോട്ടുകാർ റോപ്പ്, വല, ബോക്സുകൾ തുടങ്ങിയവ വീടുകളിലേക്കും പ്രത്യേക ഷെഡ്ഡുകളിലേക്കും മാറ്റിവെക്കും. ട്രോളിങ് നിരോധനം അടുത്തതോടെ തമിഴ്നാട്ടിലെ കന്യാകുമാരി, കുളച്ചൽ പശ്ചിമബംഗാൾ, ബിഹാർ, അസം തുടങ്ങിയ അന്തർസംസ്ഥാന മീൻ പിടിത്തത്തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങിത്തുടങ്ങി.
നിരോധനം ആരംഭിക്കുന്നതോടെ മത്സ്യത്തൊഴിലാളികളും അനുബന്ധ മേഖലയിൽ ജോലി ചെയ്യുന്നവരുമടക്കം ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വറുതിയുടെ നാളുകളായിരിക്കും.