Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിവരാവകാശ നിയമത്തിൽ...

വിവരാവകാശ നിയമത്തിൽ നിന്നൊഴിവാകൽ; സർക്കാർ റിപ്പോർട്ടിനെ മറികടന്ന് ജില്ല നിർമിതി കേന്ദ്രങ്ങൾ കോടതിയിലേക്ക്

text_fields
bookmark_border
വിവരാവകാശ നിയമത്തിൽ നിന്നൊഴിവാകൽ; സർക്കാർ റിപ്പോർട്ടിനെ മറികടന്ന് ജില്ല നിർമിതി കേന്ദ്രങ്ങൾ കോടതിയിലേക്ക്
cancel

കോഴിക്കോട്: സംസ്ഥാന സർക്കാറിന്റെ കീഴിലുള്ള അക്രഡിറ്റഡ് ഏജൻസിയായ ജില്ല നിർമിതി കേന്ദ്രങ്ങൾ വിവരാവകാശ നിയമത്തിൽനിന്ന് ഒഴിവായിക്കിട്ടാൻ കോടതിയിൽ. നിരവധി ക്രമക്കേടുകൾ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾ അനവധിയായിരിക്കെയാണ് രക്ഷപ്പെടൽ തന്ത്രത്തിന്റെ ഭാഗമായി ഹൈകോടതിയെ സമീപിക്കുന്നത്. വിവരാവകാശ നിയമം ബാധകമല്ലാത്ത സ്ഥാപനങ്ങളാണെന്ന് പ്രഖ്യാപിക്കാനാണ് കേരള ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. അഡ്വ. പ്രദീപ് കുമാർ തൃശൂർ ജില്ല നിർമിതി കേന്ദ്രത്തിൽ സമർപ്പിച്ച പരാതിയും അതിനെ ത്തുടർന്നുണ്ടായ അപ്പീലുമാണ് നിർമിതി കേന്ദ്രങ്ങളെ ഭയപ്പെടുത്തിയത്.

ഈ അപ്പീലിൽ സംസ്ഥാന വിവരാവകാശ കമീഷൻ സർക്കാറിനോട് ജില്ല നിർമിതി കേന്ദ്രങ്ങൾ സർക്കാറിന്റെ നിയന്ത്രണത്തിലോ സാമ്പത്തിക സഹായത്താലോ പ്രവർത്തിക്കുന്ന സ്ഥാപനമാണോ എന്ന് റിപ്പോർട്ട് തേടി. സർക്കാറിന്റെ പൂർണ ഉടമസ്ഥതയിലും നിയന്ത്രണത്തിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണെന്നാണ് സംസ്ഥാന വിവരാവകാശ കമീഷന് മറുപടി ലഭിച്ചത്.

അതിനാൽ ജില്ല നിർമിതി കേന്ദ്രങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നവയാണ് എന്ന് സംസ്ഥാന വിവരാവകാശ കമീഷൻ ഉത്തരവിടുകയും ചെയ്തു. ഇത് അംഗീകരിക്കാൻ തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ, പാലക്കാട്, തൃശൂർ, ഇടുക്കി, വയനാട്, മലപ്പുറം എന്നീ 10 ജില്ല നിർമിതി കേന്ദ്രങ്ങൾ തയാറല്ലാത്ത സ്ഥിതിയാണ്. ഇവരാണ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാകാൻ ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. ട്രാവൻകൂർ കൊച്ചിൻ ലിറ്റററി, സയൻറിഫിക്, കൾചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് 1955 പ്രകാരം രൂപവത്കരിക്കപ്പെട്ട ഈ സ്ഥാപനങ്ങൾ ജില്ല കലക്ടർ ചെയർമാനും വിവിധ സർക്കാർ സംവിധാനങ്ങളിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരും അടങ്ങുന്ന ഗവേണിങ് ബോഡിയുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. വിവരാവകാശ നിയമപ്രകാരം രേഖകൾ പുറത്തുപോകുന്നതിനെതിരെ ഇവിടത്തെ പ്രോജക്ട് മാനേജർമാർ ഹൈകോടതിയെ സമീപിച്ചിരിക്കുന്നതിനുള്ള കാരണം ദുരൂഹമാണ്.

ജില്ല നിർമിതി കേന്ദ്രങ്ങളിലെ രേഖകളും റെക്കോഡുകളും പ്രവർത്തനവും ചെലവുവിവരങ്ങളും പ്രോജക്‌ട് മാനേജർമാരുടെ നേതൃത്വത്തിൽ എഴുതിത്തയാറാക്കി ഗവേണിങ് ബോഡിയിൽ ഒരു ചടങ്ങായി പാസാക്കി വാങ്ങുന്നതല്ലാതെ ഗവേണിങ് ബോഡി ഇവയൊന്നും വിശദമായി നോക്കാറില്ലെന്നും ആക്ഷേപമുണ്ട്. ജില്ല നിർമിതി കേന്ദ്രം വഴി നടപ്പാക്കുന്ന നിർമാണപ്രവർത്തനങ്ങളുടെ രേഖകൾ പുറത്തുപോയാൽ ഇതിലുള്ള വൻ ക്രമക്കേടുകൾ പുറത്തുവരും എന്നത് ഭയന്നാണ് ജില്ല നിർമിതി കേന്ദ്രങ്ങൾ വിവരാവകാശ നിയമത്തെ ഭയപ്പെടുന്നത് എന്നാണ് ആക്ഷേപം.

Show Full Article
TAGS:Right to Information act District Construction Center Kozhikode News 
News Summary - Exemption from the Right to Information Act; District construction centers move court, ignoring government report
Next Story