ചുങ്കത്തെ ഫർണിച്ചർ ഫാക്ടറിയിൽ വൻ അഗ്നിബാധ
text_fieldsചുങ്കത്തെ ഫർണിച്ചർ ഫാക്ടറിക്ക് തീപിടിച്ചപ്പോൾ
ഫറോക്ക്: ചുങ്കം ഹിൽവുഡ് ഹോം വർക്ക് ഫർണിച്ചർ ഫാക്ടറിയിൽ വൻ അഗ്നിബാധ. ഫിനിഷിങ് ജോലികൾ കഴിഞ്ഞ് വിൽപനക്ക് തയാറാക്കി വെച്ചിരിക്കുന്ന ഒന്നരക്കോടിയോളം രൂപയുടെ ഉൽപന്നങ്ങൾ കത്തിനശിച്ചതായി ഹോംവർക്ക് ഫർണിച്ചർ എം.ഡി. ഷാസ് അഹമ്മദും പി.ആർ.ഒ കെ. ആബിദും അറിയിച്ചു.
ഫാനിൽനിന്നുണ്ടായ വൈദ്യുതി സ്പാർക്കാണ് തീപിടിത്തത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഫാക്ടറി 5000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ളതാണ്. ഇവിടെ സ്റ്റോക്ക് ചെയ്തിരുന്ന, പുറംരാജ്യത്തേക്ക് കയറ്റിയയക്കുന്നതിന് ഉൾപ്പെടെയുള്ള ലക്ഷക്കണക്കിനു രൂപയുടെ ഫർണിച്ചറുകൾ കത്തിനശിച്ചു.
വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെയാണ് തീപിടിത്തം ആരംഭിച്ചത്. അഗ്നിരക്ഷാ സേനാംഗങ്ങളുടെ സമയോചിത ഇടപെടൽ കാരണമാണ് വൻ ദുരന്തം ഒഴിവായത്. നാല് യൂനിറ്റ് എത്തിച്ചാണ് തീനിയന്ത്രണവിധേയമാക്കിയത്. മീഞ്ചന്ത അഗ്നിരക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫിസർ എം.കെ. പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ബീച്ച് അഗ്നിരക്ഷാ നിലയത്തിലെ ഫയർ ആൻഡ് റസ്ക്യൂ സംഘവും ചേർന്നാണ് തീയണച്ചത്. പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.