കപ്പൽ തീപിടിത്തം; മത്സ്യമേഖല ആശങ്കയിൽ
text_fieldsബേപ്പൂർ: അറബിക്കടലിൽ രണ്ടാഴ്ചക്കുള്ളിൽ രണ്ട് ചരക്കു കപ്പലുകൾ അപകടത്തിൽപെട്ടതോടെ മത്സ്യമേഖലയിൽ ജോലിചെയ്യുന്നവരും തീരവാസികളും കടലോളം ആശങ്കയിൽ. കൊച്ചി തീരത്തിന് സമീപം എം.എസ്.സി എൽസ-3 അപകടത്തിന് പിന്നാലെ, അഴീക്കൽ തീരത്തിന് 44 നോട്ടിക്കൽ മൈൽ ദൂരെ വാൻഹായ്-503 സിംഗപ്പൂർ കപ്പലിനും തീപിടിച്ചത് മത്സ്യത്തൊഴിലാളികളുടെ ആശങ്ക ഇരട്ടിയാക്കി.
മനുഷ്യനും പ്രകൃതിക്കും ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇടയുള്ള വസ്തുക്കളാണ് കണ്ടെയ്നറുകളിൽ ഉള്ളതെന്ന വിവരം പുറത്തുവന്നതോടെ കടലിലെ മത്സ്യസമ്പത്തിനെയാകെ ബാധിക്കുമെന്ന ഭീതിയിലാണ് മീൻപിടിത്ത തൊഴിലാളികൾ. തങ്ങളുടെ ഉപജീവനം ഇല്ലാതാക്കുന്നതിന് കപ്പലപകടം കാരണമാകുമോയെന്ന ചിന്തയിൽ തളർന്നിരിക്കുകയാണ് മത്സ്യമേഖല. കണ്ടെയ്നറുകളിൽ അപകടകാരിയായ തീ പിടിക്കുന്ന വസ്തുക്കളും കീടനാശിനികളും രാസവസ്തുക്കളും ഉണ്ടെന്നാണ് വിവരം. ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷന്റെ മാർഗരേഖ പ്രകാരം കൊടിയ വിഷമുള്ള കീടനാശിനികളുമുണ്ട്. 20 കണ്ടെയ്നറുകളിലായി 1.83 ലക്ഷം കിലോ ബെറിലിയം കീടനാശിനിയും മറ്റൊരു കണ്ടെയ്നറിൽ 27,886 കിലോ ഗ്രാം ഈഥൈൽ ക്ലോറോഫോമേറ്റ് കീടനാശിനിയുമുണ്ട്. ഇവയെല്ലാം പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കാൻ പോന്നവയാണ്.
കപ്പലിൽനിന്ന് 25ഓളം കണ്ടെയ്നറുകളാണ് കടലിൽ വീണതെന്നാണ് അഴിക്കൽ പോർട്ട് ഓഫിസർ ഉൾപ്പെടെ വ്യക്തമാക്കിയത്. ഇപ്പോൾ തീപിടിച്ചു കത്തിയമരുന്ന കപ്പലിൽനിന്ന് ഇനിയും കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീഴുമെന്നത് ഉറപ്പാണ്. കടലിന്റെ ഒഴുക്ക് പ്രകാരം ഇവ കോഴിക്കോട്-കൊച്ചി തീരങ്ങളിലോ മംഗലാപുരം-ഗോവ തീരങ്ങളിലോ എത്തുമെന്നാണ് നിഗമനം.
അതേസമയം, നിലവിൽ പേടിക്കേണ്ട തരത്തിലുള്ള പ്രശ്നങ്ങളൊന്നും നിലനിൽക്കുന്നില്ലെന്നാണ് പറയപ്പെടുന്നത്. എന്നാൽ, കണ്ടെയ്നറുകൾ കടലിൽ താഴ്ന്നതോടെ മത്സ്യം കഴിക്കരുതെന്ന പ്രചാരണം ശക്തമായി. ഇതോടെ വിപണിയിൽ മീൻ വിൽപനയും കുറഞ്ഞു. തുടർച്ചയായ രണ്ട് കപ്പൽ അപകടങ്ങൾ ട്രോളിങ് നിരോധനത്തിനുശേഷം മേഖലയെ എങ്ങനെ ബാധിക്കുമെന്നതിന് മത്സ്യത്തൊഴിലാളികൾക്ക് ഒരു നിശ്ചയവുമില്ല. അതേസമയം, കടലിലുണ്ടാകുന്ന ഇത്തരം അപായങ്ങൾ മത്സ്യവളർച്ചയെയും ലഭ്യതയെയും ബാധിക്കില്ലെന്നും പറയുന്നുണ്ട്.