കൊട്ടിക്കലാശത്തിനിടെ കക്കോടിയിൽ സംഘർഷം; മൂന്നുപേർക്ക് പരിക്ക്
text_fieldsകക്കോടി: കൊട്ടിക്കലാശത്തിനിടെ കക്കോടിയിൽ ബി.ജെ.പി സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്. പ്രസംഗ വേദിക്ക് സമീപത്തുകൂടെ അനൗൺസ്മെന്റ് വാഹനം കടന്നുപോയത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ബി.ജെ.പി പ്രവർത്തകരായ ചെലപ്രം സ്വദേശി രാഗേഷ്, കൂട്ടത്തും പൊയിൽ സ്വദേശി അർജുൻ ,സി.പി.എം പ്രവർത്തകൻ കൂടത്തുംപൊയിൽ സ്വദേശി അഭിനന്ദ് എന്നിവർക്കാണ് പരിക്കേറ്റത്. മൂവരും ആശുപതിയിൽ ചികിത്സയിലാണ്.
ചേവായൂർ പൊലീസിന്റെ നേതൃത്വത്തിൽ ബി.എസ്.എഫ് സേന കക്കോടിയിൽ ക്യാമ്പ് ചെയ്യുകയാണ്. പൊലീസും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായുള്ള ധാരണ പ്രകാരം കക്കോടി ബസാറിൽ എൽ.ഡി.എഫിനും നൂറ് മീറ്റർ അകലെ ബാലുശേരി റോഡിൽ ബി.ജെ.പി ക്കും ബസാറിൽ നിന്ന് 100 മീറ്റർ മാറി കോഴിക്കോട് റോഡിൽ യു.ഡി.എഫിനുമായിരുന്നു കൊട്ടിക്കലാശത്തിന് സ്ഥലം അനുവദിച്ചത്. എന്നാൽ, എൽ.ഡി എഫിന്റെ പരിപാടി നടക്കുന്ന ഭാഗത്തേക്ക് വാഹനങ്ങൾ പാട്ടു വെച്ചും ഹോൺ അടിച്ചും പ്രകോപനം സൃഷ്ടിച്ചെന്നാരോപിച്ചാണ് തർക്കവും സംഘർഷവും അരങ്ങേറിയതെന്നാണ് പൊലീസ് പറയുന്നത്.


