ഏറ്റവും പ്രായം കുറഞ്ഞ വനമിത്ര അവാർഡ് ജേതാവായി നാലാം ക്ലാസുകാരി
text_fieldsദേവിക മന്ത്രി എ.കെ. ശശീന്ദ്രനിൽ നിന്ന് അവാർഡ് സ്വീകരിക്കുന്നു
കക്കോടി: ശ്വസിക്കാൻ ശുദ്ധവായുവില്ല, കുടിക്കുന്നത് മലിന ജലം, കഴിക്കുന്നത് വിഷമയമായ ഭക്ഷണം തനിക്ക് ചുറ്റുമുളള നിസ്സഹായാവസ്ഥയെക്കുറിച്ച് കേട്ടപ്പോൾ എട്ടുവയസ്സുകാരി ദേവിക ദീപകിന്റെ കുഞ്ഞു മനസ്സ് പിടച്ചു. തന്റെ പ്രായത്തിനും കഴിവിനും പ്രതിവിധി ചെയ്യാൻ പറ്റുക ശുദ്ധവായു ലഭിക്കാൻ ആവുംവിധം മരങ്ങൾ നട്ടുപിടിപ്പിക്കൽ മാത്രമാണെന്ന തിരിച്ചറിവ് ദേവികയെ കൊണ്ടെത്തിച്ചത് സംസ്ഥാനത്തെ എട്ടോളം അവാർഡിനുടമയെന്ന ഖ്യാതിയിലാണ്.
സംസ്ഥാന സർക്കാറിന്റെ വനമിത്ര അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളാണ് നാലാം ക്ലാസുകാരിയായ ഈ പെൺകുട്ടി. മികച്ച കർഷകക്കുള്ള സംസ്ഥാന അവാർഡും പരിസ്ഥിതി മിത്ര സ്പെഷൽ ജൂറി പുരസ്കാരവും ഈ കൊച്ചു മിടുക്കി നേടി.പരിസ്ഥിതി സംരക്ഷണത്തിന്റെ നല്ല പാഠങ്ങളിലൂടെ രാജ്യത്തിനു തന്നെ മാതൃകയായ വേങ്ങേരി സ്വദേശിനിയായ ദേവിക ദീപക്.
വനമിത്ര പുരസ്കാരം നേടുന്നത് മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ്. വേങ്ങേരി ദേവികനിലയത്തില് ദീപക് സിന്‍സി ദമ്പതികളുടെ മൂത്ത മകളായ ഈ നാലാംക്ലാസുകാരി മലാപ്പറമ്പ് ലിറ്റില്‍ കിങ്സ് ആംഗ്ലോ ഇന്ത്യന്‍ സ്കൂളിലാണ് പഠിക്കുന്നത്.
ചെറുപ്പം മുതല്‍ മണ്ണിനെയും മരങ്ങളെയും സ്നേഹിച്ച ദേവിക ആദ്യം വീട്ടു പരിസരത്താണ് വൃക്ഷതൈകള്‍ വെച്ചുപിടിപ്പിച്ചത്. സ്കൂളില്‍ വിതരണത്തിന് എത്തിച്ച തൈകളില്‍ അധികമുള്ള തൈകള്‍ വഴിയോരത്ത് നട്ടാണ് ഭൂമിക്ക് തണലൊരുക്കലിൽ തുടക്കം കുറിച്ചത്.
തുടർന്ന് പൊലീസ് സ്റ്റേഷനുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കാവുകൾ, പാതയോരങ്ങള്‍ എന്നിവിടങ്ങളില്‍ തൈ നടുകയും ഗ്രീന്‍ നെറ്റ് സ്ഥാപിക്കുകയും ചെയ്തു. വ്യാഴാഴ്ച തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ദേവികയെ അവാർഡ് നൽകി അനുമോദിക്കും. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ യശ്ശശരീരരനായ പ്രഫ ടി. ശോഭീന്ദ്രനും നിറവ് ബാബുവുമാണ് വഴി കാട്ടികളായത്.