പടനിലം പാലം നിർമാണം പാതിവഴിയിൽ
text_fieldsപടനിലം പാലത്തിനായി നിർമിച്ച തൂണുകൾ
കൊടുവള്ളി: പൂനൂർ പുഴക്ക് കുറുകെ പടനിലത്ത് പുതുതായി നിർമിക്കുന്ന പാലത്തിന്റെ പ്രവൃത്തി പാതിയിൽ. 2023 ഡിസംബറിലാണ് പ്രവൃത്തികൾക്ക് തുടക്കമായത്. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയാണ് 7.16 കോടി രൂപ ചെലവിൽ പദ്ധതിയിലൂടെ പാലം നിർമിക്കുന്നത്. മഴ ശക്തമായതിനെ തുടർന്ന് പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ പ്രവൃത്തി താൽക്കാലികമായി നിർത്തിവെച്ച നിലയിലാണ്. പുഴയിലെ രണ്ട് തൂണും അപ്രോച്ച് റോഡിലെ തൂണുകളും നിർമിച്ചെങ്കിലും പുഴയുടെ മധ്യഭാഗത്തെ നിർമാണം എങ്ങുമെത്തിയിട്ടില്ല. സ്പാൻ നിർമാണത്തിനായുള്ള കമ്പി ഉൾപ്പെടെയുള്ളവ ഏറെ നാളായി നിലത്തുവെച്ചിരിക്കുന്നതോടെ മഴയിൽ തുരുമ്പെടുത്തു. ഇത് നിർമാണ നിലവാരത്തെ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്.
അറുപത് വര്‍ഷത്തോളം പഴക്കമുള്ള പടനിലത്തെ ഇടുങ്ങിയ പാലം പുതുക്കി നിർമിക്കണമെന്നുള്ള നാട്ടുകാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് നിലവിലുള്ള പാലത്തോട് ചേർന്ന് പുതിയൊരു പാലം നിർമിക്കാൻ സർക്കാർ ഫണ്ട് അനുവദിച്ചത്. പടനിലം -നരിക്കുനി റോഡിന്റെ നവീകരണം പൂർത്തിയായെങ്കിലും പാലത്തിന്റെ വീതി കുറവ് കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.
2011ൽ പാലം നിർമിക്കാൻ 5.5 കോടിയും സ്ഥലം ഏറ്റെടുക്കാൻ 55 ലക്ഷം രൂപയും അനുവദിച്ചുവെങ്കിലും സ്ഥലം ഏറ്റെടുപ്പ് വൈകിയതിനാൽ പ്രവൃത്തി ടെൻഡർ ചെയ്യാൻ സാധിച്ചിരുന്നില്ല. എം.എൽ.എമാർ ഭൂവുടമകളുമായി സംസാരിച്ച് സ്ഥലം ഏറ്റെടുപ്പിനുള്ള പ്രതിസന്ധികൾ നീക്കുകയായിരുന്നു. പുതിയപാലം 79 മീറ്റർ നീളത്തിലും 1.5 മീറ്റർ വീതിയിൽ ഫുട്പാത്തും ആണ് നിർമിക്കുക. പടനിലം ഭാഗത്ത് 180 മീറ്റർ നീളത്തിലും ആരാമ്പ്രം ഭാഗത്ത് 80 മീറ്റർ നീളത്തിലും സമാന്തര റോഡും ഇതോടൊപ്പം നിർമിക്കേണ്ടതുണ്ട്.