കൂളിമാട് പാലത്തിന്റെ തകർന്ന ബീമുകൾ ഉടൻ നീക്കും
text_fieldsകൂളിമാട് പാലത്തിലെ തകർന്ന ബീമുകൾ നീക്കാൻ ക്രെയിനുകൾ എത്തിച്ചപ്പോൾ
കൂളിമാട്: കൂളിമാട് പാലത്തിൽ നിർമാണത്തിനിടെ തകർന്നുവീണ ബീമുകൾ ഉടൻ നീക്കിത്തുടങ്ങും. പൊതുമരാമത്ത് വകുപ്പിൽനിന്ന് ഇതിനുള്ള അനുമതി രണ്ടു ദിവസത്തിനകം ലഭിക്കുമെന്നാണ് വിവരം. അനുമതി ലഭിക്കുന്ന മുറക്കായിരിക്കും നീക്കിത്തുടങ്ങുക.
നീക്കുന്നതിനുള്ള സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ഇതിനായി വലിയ ക്രെയിനുകൾ കഴിഞ്ഞ ദിവസംതന്നെ എത്തിച്ചിരുന്നു. 35 മീറ്റർ നീളമുള്ള മൂന്ന് ബീമുകളാണ് തകർന്നുവീണത്. ഒന്ന് ചാലിയാറിലേക്ക് പതിക്കുകയും രണ്ടെണ്ണം മറിഞ്ഞുവീണ നിലയിലുമാണ്. പുഴയിലേക്ക് പതിച്ച ബീമാണ് ആദ്യം നീക്കുക.
പാലത്തിൽ തങ്ങിനിൽക്കുന്ന ബീമുകൾ മുറിച്ച് ചെറിയ ഭാഗങ്ങളാക്കിയായിരിക്കും നീക്കുക. ബീമുകൾ നീക്കിയ ശേഷം തൂണുകളുടെ ബലപരിശോധന നടത്തും. മേയ് 16ന് രാവിലെ ഒമ്പതോടെയാണ് കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്നുവീണത്. ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ബീമുകൾ ഘടിപ്പിക്കുന്നതിനിടെയായിരുന്നു അപകടം.
ഹൈഡ്രോളിക് ജാക്കി പ്രവർത്തിപ്പിക്കുന്നതിനിടയിലുണ്ടായ സാങ്കേതിക തകരാറാണ് ബീമുകൾ തകർന്നുവീഴാൻ കാര ണമെന്നാണ് നിർമാണ ചുമതലയുള്ള യു.എൽ.സി.സി നൽകിയ വിശദീകരണം. പൊതുമരാമത്ത് ചീഫ് എൻജിനീയർ എം. അൻസാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കഴിഞ്ഞ ദിവസം സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു.