അപകട മേഖലയായി കൂളിമാട് ജങ്ഷൻ
text_fieldsകൂളിമാട് അങ്ങാടിയിൽ കഴിഞ്ഞദിവസം ഉണ്ടായ ഗതാഗതക്കുരുക്ക്
കൂളിമാട്: അഞ്ചു റോഡുകൾ സംഗമിക്കുന്ന കൂളിമാട് ജങ്ഷൻ അപകട മേഖലയാകുന്നു. ഗതാഗതക്കുരുക്കും പതിവായതോടെ ജങ്ഷനിൽ സിഗ്നൽ സംവിധാനമടക്കം ഒരുക്കണമെന്ന് ആവശ്യമുയരുന്നു. കൂളിമാട് കടവിൽ പാലം വന്നതോടെ വാഹനത്തിരക്ക് പതിന്മടങ്ങ് വർധിച്ചു. ഇടവഴിക്കടവ്, കൂളിമാട് പാലങ്ങൾ കടന്നും മണാശ്ശേരി, കളൻതോട് റോഡുകൾ വഴിയും മാവൂരിൽനിന്ന് പി.എച്ച്.ഇ.ഡി വഴിയും ജങ്ഷനിലെത്തുന്നവർക്ക് മുന്നറിയിപ്പ് ബോർഡോ വേഗ നിയന്ത്രണ സംവിധാനമോ ഇല്ലാത്തതാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണം.
ദൂരദിക്കിൽനിന്ന് വരുന്നവർക്ക് മറ്റു വശങ്ങളിൽനിന്ന് വാഹനങ്ങൾ വരുന്നതു സംബന്ധിച്ച് ധാരണ ഇല്ലാത്തത് അപകടം വർധിപ്പിക്കുന്നു. വൈകുന്നേരങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷം. വ്യക്തമായ ദിശ കാണിക്കുന്ന ബോർഡുകളോ മുന്നറിയിപ്പ് സംവിധാനങ്ങളോ ഒന്നുമില്ലാത്തതിനാൽ ഡ്രൈവർമാർക്ക് ഉണ്ടാകുന്ന ആശയക്കുഴപ്പം അപകടത്തിനിടയാക്കുന്നു. ആഴ്ചകൾക്കുള്ളിൽ വലിയ രണ്ട് അപകടമാണ് ഇവിടെ ഉണ്ടായത്. ചെറിയ അപകടങ്ങൾ നിത്യസംഭവങ്ങളാണ്. വിഷയം ചർച്ചചെയ്യുന്നതിന് അക്ഷര കൂളിമാട് ചൊവ്വാഴ്ച രാത്രി ഏഴിന് നാട്ടുകാരുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
കൂളിമാട് ജങ്ഷനിൽ വീണ്ടും അപകടം
കൂളിമാട്: കൂളിമാട് ജങ്ഷനിൽ വീണ്ടും അപകടം. ഇന്ന് പുലർച്ചെ ആറരയോടെയാണ് അപകടം. നിലമ്പൂരിൽനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ്സും പുത്തനത്താണിയിൽനിന്ന് കക്കാടിലെ മരണ വീട്ടിലേക്ക് പോകുന്നവർ സഞ്ചരിച്ച കാറുമാണ് കൂളിമാട് ജങ്ഷനിൽ കൂട്ടിയിടിച്ചത്. കാർ തകർന്നെങ്കിലും യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു.
കൂളിമാട് ജങ്ഷനിൽ നിലമ്പൂരിൽനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ്സും പുത്തനത്താണിയിൽനിന്ന് കക്കാടിലേക്ക് പോകുന്ന കാറും കൂട്ടിയിടിച്ചനിലയിൽ


