കടൽമാക്രികൾ വല തകർക്കുന്നു; മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ
text_fieldsകടൽമാക്രി കീറിയ വലകൾ തുന്നിക്കൂട്ടുന്ന മത്സ്യത്തൊഴിലാളികൾ
കൊയിലാണ്ടി: ട്രോളിങ് നിരോധനം കഴിഞ്ഞ് മത്സ്യം ലഭിക്കാൻ തുടങ്ങിയെങ്കിലും മത്സ്യത്തൊഴിലാളികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി കടല്‍മാക്രി (പേത്ത-പവര്‍ഫിഷ്) ശല്യമേറുന്നു. മത്സ്യങ്ങളോടൊപ്പം വലയില്‍ അകപ്പെടുന്ന കടല്മാക്രിക്കൂട്ടം വലയില്‍നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുമ്പോൾ മൂര്‍ച്ചയേറിയ പല്ലുകള്‍ ഉപയോഗിച്ച് വല കടിച്ചുകീറുകയും വില കൂടിയ വലകൾക്ക് വലിയ കേടുപാടുകളുണ്ടാക്കുകയും മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുകയും ചെയ്യുന്നു. വലകള്‍ക്ക് നാശം സംഭവിക്കുന്നതോടൊപ്പം പിടികൂടിയ മത്സ്യങ്ങള്‍ അതുവഴി പുറത്തു ചാടുമ്പോള്‍ ഒന്നും ലഭിക്കാതെ തിരികെ വരേണ്ട അവസ്ഥയാണ് തൊഴിലാളികളുടേത്.
കാലാവസ്ഥയിലും കടലിലെ ആവാസവ്യവസ്ഥയിലുമുണ്ടാകുന്ന മാറ്റങ്ങളാണ് കടല്‍മാക്രികള്‍ വര്‍ധിക്കുന്നതിന് കാരണമായി പറയുന്നത്. കേരള തീരത്ത് മിക്കവാറും എല്ലാ തീരദേശ മേഖലകളിലേയും മത്സ്യത്തൊഴിലാളികള്‍ ഇതിന്റെ പ്രയാസമനുഭവിക്കുന്നു. ചില പ്രത്യേക സ്ഥലങ്ങളില്‍ കടല്‍മാക്രികള്‍ വലയില്‍ കുടങ്ങിയാല്‍ ആ ഭാഗത്തേക്ക് പോകുന്നതില്‍നിന്ന് മറ്റു വള്ളക്കാര്‍ക്ക് മുന്നറിയിപ്പ് നല്കുന്നതുകൊണ്ടാണ് പലരും രക്ഷപ്പെടുന്നത്. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി കടല്‍മാക്രികള്‍ കൂടിവരുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു.
മഴ മാറി പ്രസന്നമായ കാലാവസ്ഥ രൂപപ്പെടുന്ന ആഗസ്റ്റ്-സെപ്റ്റംബര്‍ മാസക്കാലത്ത് മത്സ്യലഭ്യത കൂടിവരുന്ന കാലത്താണ് കടല്‍മാക്രി ശല്യമുണ്ടാവുന്നത്. ചെറു മത്സ്യങ്ങളുടെ വിഭാഗത്തിൽതന്നെയാണ് കടല്മാക്രികള്പെടുന്നത്. എന്നാല്‍, ഭക്ഷണാവശ്യത്തിനായി കടല്‍മാക്രികളെ ഉപയോഗിക്കാറില്ല. പത്തും പതിനഞ്ചും ലക്ഷം രൂപ ചെലവഴിച്ചാണ് ഓരോ ബോട്ടുകാരും വഞ്ചിക്കാരും വല വാങ്ങുക. ഇവ നശിപ്പിക്കപ്പെട്ടാൽ കീറിയ ഭാഗം തുന്നിച്ചേര്ക്കണമെങ്കില്തന്നെ വലിയ തുക ചെലവുവരും. വലിയതോതില്‍ മീന്‍ കിട്ടുന്ന സമയത്താണ് കടല്‍മാക്രി ശല്യം രൂക്ഷമാവുന്നത്. വല മാറ്റാനും അറ്റകുറ്റപ്പണി നടത്താനും ദിവസങ്ങള്‍ വേണ്ടിവരുന്നതിനാല്‍ തൊഴില്‍ നഷ്ടവും അനുഭവപ്പെടുന്നു.
തൊഴിലാളികള്‍ക്ക് മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെങ്കില്‍ നഷ്ടപരിഹാരം ലഭിക്കും. എന്നാല്‍, മിക്കവരും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാറില്ല. കടല്‍മാക്രി ശല്യം കാരണം സാമ്പത്തിക പ്രയാസം നേരിടുന്ന തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു. നിലവില്‍ നഷ്ടപരിഹാരം നല്‍കുന്നതിന് വ്യവസ്ഥകളൊന്നുമില്ലെന്നാണ് ഫിഷറീസ് വകുപ്പ് പറയുന്നത്.
ലോകത്തെ ഏറ്റവും അപകടകരമായ ഭക്ഷണങ്ങളിലൊന്നാണ് പഫര്‍ മത്സ്യമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ട്രോളിങ് നിരോധനവും കാലവർഷത്തിന്റെ മുന്നറിയിപ്പും കഴിഞ്ഞ് കടലിൽ പോകാൻ പ്രതീക്ഷയോടെ കാത്തിരുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതം ഇതോടെ കണ്ണീർക്കടലായ അവസ്ഥയാണ്.