തിരക്കേറി കാപ്പാട് കടൽത്തീരം
text_fieldsകാപ്പാട് കടൽത്തീരം
കൊയിലാണ്ടി: മധ്യ വേനലവധിയായതോടെ കാപ്പാട് തീരത്തേക്കുള്ള സന്ദര്‍ശകരുടെ എണ്ണം കൂടുന്നു. മിക്ക ദിവസങ്ങളിലും ആയിരക്കണക്കിന് സഞ്ചാരികള്‍ എത്തുന്നതായാണ് കണക്ക്. ഞായറാഴ്ച പോലുള്ള അവധി ദിനങ്ങളില്‍ സഞ്ചാരികളുടെ എണ്ണം ഇതിലും കൂടും. അഞ്ചു വര്‍ഷം തുടര്‍ച്ചയായി ബ്ലൂ ഫ്ലാഗ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ബീച്ചാണ് കാപ്പാട്. കാപ്പാടിന്റെ തീരം എപ്പോഴും വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റാന്‍ 22 വനിത ശുചീകരണ തൊഴിലാളികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ബ്ലൂ ഫ്ലാഗ് തീരത്ത് കടല്‍ ശാന്തമായതിനാല്‍ അധികം ദൂരത്ത് പോകാതെ കടലില്‍ കുളിക്കാനുള്ളസൗകര്യമുണ്ട്. കടലിലെ കുളി കഴിഞ്ഞാല്‍ ശുദ്ധ ജലത്തില്‍ കുളിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. സഞ്ചാരികളുടെ സുരക്ഷക്ക് നാല് ലൈഫ് ഗാര്‍ഡുകളും സെക്യൂരിറ്റി ജീവനക്കാരായി അഞ്ചുപേരുമുണ്ട്. ഡി.ടി.പി.സിയുടെ ചുമതലയിലാണ് ബീച്ച് പ്രവര്‍ത്തിക്കുന്നത്.
വിദേശികളടക്കം ധാരാളം സഞ്ചാരികള്‍ ഇപ്പോള്‍തന്നെ കാപ്പാട് തീരത്തെത്തുന്നുണ്ട്. ബ്ലൂ ഫ്ലാഗ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാൻ നടത്തിയ വികസന പ്രവര്‍ത്തനങ്ങളല്ലാതെ വലിയതോതിലുള്ളബീച്ച് സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങളൊന്നും ഇവിടെ നടത്തിയിട്ടില്ല. കാപ്പാട് തീരത്ത് വാസ്കോഡിഗാമ വന്നിറങ്ങിയതിന്റെ സ്മാരകമായി ബീച്ചില്‍ അദ്ദേഹത്തിന്റെ പ്രതിമ നിർമിക്കാനുള്ള നടപടികള്‍ തുടങ്ങിയെങ്കിലും അത് പാതി വഴിയിലാണ്.
കാപ്പാട് തീരത്ത് കുട്ടികളെയും മുതിര്‍ന്നവരെയും ആകര്‍ഷിക്കാനുള്ള സംവിധാനമൊന്നും ഇപ്പോഴുമില്ല. രാത്രി ഏഴോടെ ബീച്ചിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് കൊയിലാണ്ടി ഹാര്‍ബര്‍ വഴിയുള്ള തീരപാത ഇനിയും പുനര്‍ നിർമിച്ചിട്ടില്ല. രണ്ടുവര്‍ഷം മുമ്പുണ്ടായ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന റോഡും അതേപടി കിടപ്പാണ്. തിരുവങ്ങൂര്‍ വഴിയാണ് മിക്ക സഞ്ചാരികളും കാപ്പാട് തീരത്തേക്കെത്തുന്നത്.
കോടിയേരി ബാലകൃഷ്ണന് ടൂറിസം മന്ത്രിയായപ്പോഴാണ് 5.32 കോടി രൂപ ബീച്ച് സൗന്ദര്യവത്കരണ പദ്ധതിക്കായി അനുവദിച്ചത്. തുടര്‍ന്ന് 2019ല്‍ അന്താരാഷ്ട്ര നിലവാരമുളള ബ്ലൂ ഫ്ലാഗ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി എട്ടു കോടി രൂപയുടെ നവീകരണ സൗന്ദര്യവത്കരണ പദ്ധതികളും നടപ്പിലാക്കി. തീരദേശപാത യാഥാർഥ്യമായാല്‍ കാപ്പാട് തീരത്തേക്ക് കൂടുതല്‍ സഞ്ചാരികളെത്തും. സഞ്ചാരികളുടെ സുരക്ഷക്കാവശ്യമായ സംവിധാനങ്ങൾ മതിയായ രീതിയിലല്ലെന്നും ആരോപണമുണ്ട്. വർഷകാലത്ത് സഞ്ചാരികൾ കടലിലിറങ്ങി അപകടം സംഭവിച്ചാൽ തങ്ങളുടെ ജീവൻ പണയംവെച്ചാണ് സുരക്ഷ ജീവനക്കാർ ആളുകളെ രക്ഷിക്കുന്നത്.