സ്കൂൾ പ്രവേശനം; ആറാം പ്രവൃത്തി ദിവസത്തിനുള്ളിൽ ആധാറെടുക്കാൻ അധ്യാപകർ നെട്ടോട്ടത്തിൽ
text_fieldsകുന്ദമംഗലം: പുതിയ അധ്യയന വർഷത്തിൽ സ്കൂൾ പ്രവേശനോത്സവം കഴിഞ്ഞു കുട്ടികളുടെ കണക്കെടുപ്പിലേക്ക് നീങ്ങുമ്പോൾ അധ്യാപകർക്ക് തലവേദന. സ്കൂൾ തുറന്ന് ആറാം പ്രവൃത്തി ദിവസം വൈകീട്ട് അഞ്ചിനുമുമ്പ് ‘സമ്പൂർണ’ സൈറ്റിൽ കുട്ടികളുടെ മുഴുവൻ രേഖകളും ആധാർ നമ്പർ ഉൾപ്പെടെ അപ്ലോഡ് ചെയ്യണം. ഇല്ലെങ്കിൽ ആ കുട്ടിക്ക് സർക്കാറിന്റെ ഒരു ആനുകൂല്യങ്ങളും ലഭിക്കുകയില്ല.
കൂടാതെ പല സ്കൂളുകളിലും ഔദ്യോഗിക രേഖയിൽ എണ്ണം കുറവുവരുന്നതിനാൽ തസ്തിക നഷ്ടവും വരും. എന്നാൽ, എല്ലാ കുട്ടികളുടെയും പഠനം ഉറപ്പുവരുത്തേണ്ടതിനാൽ അധ്യാപകർ തന്നെ പണം സ്വരൂപിച്ച് സ്കൂളുകളിൽ പുതിയ അധ്യാപകരെ നിയമിക്കേണ്ട അവസ്ഥയും ഉണ്ട്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനുമുമ്പ് ആധാർ നമ്പർ ലഭിച്ചില്ലെങ്കിൽ പല സ്ഥലങ്ങളിലെയും എൽ.പി സ്കൂളുകളെ ഇത് ഗുരുതരമായി ബാധിക്കും.
അതേസമയം മാർച്ച് മാസത്തിൽ ആധാറിന് അപേക്ഷിച്ച കുട്ടികൾക്കുപോലും മാസങ്ങൾക്കിപ്പുറം ആധാർ ലഭിക്കുന്നില്ല എന്ന പരാതിയും ഉണ്ട്. അപേക്ഷിച്ചവർ അക്ഷയ സെന്ററുകളിൽ പോയി അന്വേഷിക്കുമ്പോൾ പ്രോസസിങ് എന്ന് മാത്രമാണ് കുറെ ദിവസങ്ങളായി കാണിക്കുന്നതെന്ന് അധ്യാപകർ പറയുന്നു. ചില കുട്ടികൾക്ക് ആധാറിന് അപേക്ഷിച്ചിട്ടും സാങ്കേതിക കാരണങ്ങളാൽ ലഭിക്കുന്നില്ല എന്ന് അക്ഷയ സെന്റർ അധികൃതരും പറയുന്നു. കഴിഞ്ഞ ദിവസം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഇതു സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് കത്തെഴുതിയിട്ടുണ്ട്.
പല കാരണങ്ങൾകൊണ്ട് ആറാം പ്രവൃത്തി ദിനത്തിൽ ഒന്നാം ക്ലാസിലെ കുട്ടികൾക്ക് യു.ഐ.ഡി ലഭ്യമാകാത്ത സാഹചര്യം സംസ്ഥാനത്തുണ്ടെന്നും എൽ.പി വിഭാഗത്തിൽ കൂടുതൽ കുട്ടികൾ ഉണ്ടെങ്കിലും നിരവധി ഡിവിഷനുകൾ നഷ്ടപ്പെടുകയും തസ്തികകൾ ഇല്ലാതാവുകയും ചെയ്യും. അതുകൊണ്ട് ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികൾക്ക് യു.ഐ.ഡി ലഭ്യമല്ല എന്ന കാരണത്താൽ ഡിവിഷനുകൾ നഷ്ടപ്പെടാതിരിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും കുറുക്കോളി മൊയ്തീൻ എം.എൽ.എ എഴുതിയ കത്തിൽ പറയുന്നു.
രക്ഷിതാക്കളിൽ പലർക്കും ഒന്നാം ക്ലാസിൽ ചേർക്കുമ്പോൾ കുട്ടികൾ ആധാർ എടുത്തിട്ടുണ്ടോ എന്നറിയില്ല. അതിനാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ആധാർ എടുക്കാൻ അധ്യാപകർ പാടുപെടുകയാണ്. തസ്തിക നഷ്ടം വരാതിരിക്കാൻ കുട്ടികൾക്കായി ഓടിനടന്ന അധ്യാപകർക്കാണ് കുട്ടികളെ ലഭിച്ചപ്പോൾ ആധാർ വിഷയത്തിൽ ഇങ്ങനെ ഒരു ഗതി വന്നിരിക്കുന്നത്. സർക്കാർ ഇടപെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കണമെന്നാണ് അധ്യാപകരും രക്ഷിതാക്കളും പറയുന്നത്.