കുറ്റ്യാടിയിൽ അപകട പരമ്പര; 17ഓളം പേർക്ക് പരിക്ക്
text_fieldsചെറിയകുമ്പളത്ത് സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച നിലയിൽ
കുറ്റ്യാടി: കോഴിക്കോട് റോഡിൽ ചെറിയകുമ്പളത്ത് കുറ്റ്യാടി പാലത്തിന് സമീപം സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്. കുറ്റ്യാടിയിൽനിന്ന് കോഴിക്കേട്ടേക്ക് പോകുന്ന വൈറ്റ് റോസ് ബസും എതിർവശത്തു നിന്നു വരുന്ന ഭാരത് ബെൻസിന്റെ ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം.
ബസ് കാറിൽ ഉരസിയ ശേഷം നിയന്ത്രണം വിട്ട് ദിശമാറി എതിർവശത്തുനിന്നും വരുന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സാരമായി പരിക്കേറ്റ ഏഴ് പേരെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിൽ ഗുരുതമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഷാലു പന്നക്കീഴിൽ (23), സുമ ചേലൻതോട്ടത്തിൽ (50), നാണു പുതിയോട്ടിൽ (70), നിഷ അമ്പലക്കുളങ്ങര (45), അഷ്റഫ് ബാലുശ്ശേരി (48), അബ്ദുൽ സലാം കൂത്താളി (50), ചന്ദ്രൻ (60), കുഞ്ഞി കേളപ്പൻ നായർ (65), രമ്യ (37), സീമ (40), ചന്ദ്രൻ (69), രജികുമാർ (52), സ്തനിക (32), അബ്ദുൽ സലാം (50), ചന്ദ്രൻ (45), ഷിജിന (37)
തുടങ്ങിയ 27 പേർക്കാണ് പരിക്കേറ്റത്. അപകടം പറ്റിയ ലോറി നീക്കുന്നതിനിടയിൽ കെ.എസ്.ആർ.ടി.സി ബസുമായി ചെറിയതോതിൽ ഇടിക്കുകയും ചെയ്തു. ആർക്കും പരിക്കില്ല. ജനകീയ ദുരന്ത നിവാരണ സേന പ്രവർത്തകരും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.
വയനാട് റോഡിൽ ഓത്യോട്ട് പാലത്തിനടുത്ത് ഗുഡ്സ് വാൻ മരത്തിലിടിച്ച് രണ്ടുപേർക്ക് പരിക്ക്. വയനാട് ഭാഗത്തു നിന്ന് കുറ്റ്യാടിയിലേക്ക് കോഴിമുട്ടയുമായി വരുന്ന വാൻ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരത്തിലിടിച്ച് നിയന്ത്രണം വിട്ട് തെങ്ങിൽ ഇടിച്ചാണ് അപകടം.
കുറ്റ്യാടി ഓതേ്യാട്ട് മരത്തിലിടിച്ച ഗുഡ്സ് വാനിന്റെ മുൻഭാഗം
പരിക്കേറ്റ ഡ്രൈവർ പാറക്കാട് സ്വദേശി സെൻസൻ (52),എറണാകുളം സ്വദേശി റഫീക്ക് (46) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊക്കയിലേക്ക് നിയന്ത്രണം വിട്ട കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
കുറ്റ്യാടി: കുറ്റ്യാടി ചുരത്തിൽ നാലാം വളവിൽ കൊക്കയിലേക്ക് നിയന്ത്രണം വിട്ട കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
കാർ പകുതി ഭാഗം തങ്ങി നിന്നതിനാലാണ് യാത്രക്കാർ രക്ഷപ്പെട്ടത്. താഴേക്ക് പതിച്ചിരുന്നെങ്കിൽ മുഴുവൻ പേർക്കും ജീവഹാനി സംഭവിച്ചേനെ.
കുറ്റ്യാടി ചുരത്തിൽ നാലാം വളവിൽ കൊക്കയിലേക്ക് നിയന്ത്രണം വിട്ട് താഴെ വീഴാതെ തങ്ങിനിൽക്കുന്ന കാർ
കുറ്റ്യാടി ഭാഗത്തേക്ക് വരുന്ന കാറിൽ മൂന്നംഗം കുടുംബമാണ് ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു.