ടൂറിസത്തിന് മാരിടൈം ബോർഡ് കപ്പൽ നിർമിക്കുന്നു
text_fieldsബേപ്പൂർ: കേരള മാരിടൈം ബോർഡ് സ്വന്തമായി ആഡംബര കപ്പൽ നിർമിക്കാനൊരുങ്ങുന്നു. സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് കപ്പൽ കമ്പനികൾ താൽപര്യം കാണിക്കാത്ത സാഹചര്യത്തിലാണ് മാരിടൈം ബോർഡ് കപ്പൽ നിർമാണത്തെക്കുറിച്ച് ആലോചിക്കുന്നത്. ആഡംബര കപ്പൽ നിർമിച്ച് സ്വന്തമായി സർവിസ് നടത്താനാണ് ഒരുങ്ങുന്നത്. ആദ്യഘട്ടത്തിൽ മൂന്ന് കപ്പലുകൾ നിർമിച്ച് ബേപ്പൂർ, അഴീക്കൽ (കണ്ണൂർ), കൊച്ചി, കൊല്ലം തുറമുഖങ്ങളിൽനിന്ന് കടൽ സവാരി ആരംഭിക്കാനാണ് ആലോചന.
ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി ആഡംബര കപ്പൽ സർവിസ് നടത്താൻ മാരിടൈം ബോർഡ് നേരത്തേ കപ്പൽ ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് താൽപര്യപത്രം ക്ഷണിച്ചിരുന്നു. ഇതുപ്രകാരം മുന്നോട്ടു വന്നവരിൽനിന്ന് മുംബൈ എസ്.എസ് മറൈൻ കമ്പനിക്ക്, സർക്കാർ വ്യവസ്ഥകൾക്ക് വിധേയമായി അംഗീകാരം നൽകി. എന്നാൽ, പ്രാദേശിക പങ്കാളികളെ ലഭിക്കുന്നില്ലെന്ന് പറഞ്ഞ് എസ്.എസ് മറൈൻ കമ്പനി പിന്മാറുകയായിരുന്നു. ഇതേത്തുടർന്നാണ് കപ്പൽ സ്വന്തമായി നിർമിച്ച് വിനോദസഞ്ചാരത്തിന് അവസരം ഒരുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള ‘മാധ്യമ’ത്തോട് പറഞ്ഞു.
ഒരു ആഡംബര കപ്പൽ നിർമിക്കാൻ കുറഞ്ഞത് 200 -300 കോടി രൂപ ചെലവാകും. ആധുനിക സൗകര്യങ്ങൾ കൂടുന്നതനുസരിച്ച് നിർമാണച്ചെലവേറും. കിച്ചൺ, ഡൈനിങ്, ബാർ, ഡാൻസ്, ഡക്ക്, മിനി കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങൾ കപ്പലിൽ ഒരുക്കും. ആറുമുതൽ 10 മണിക്കൂർ സമയംവരെ കടലിൽ ചെലവഴിക്കാൻ സാധിക്കുന്ന വിധത്തിലാണ് സവാരി സജ്ജമാക്കുക. ഒരു കപ്പൽ നിർമിക്കുന്നതിന് ഏകദേശം ഒരു വർഷമെടുക്കും. സർക്കാറിന്റെ അനുമതിയോടെ 2026ൽ കേരള തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള കപ്പലോട്ടം സഞ്ചാരികൾക്ക് സമ്മാനിക്കുവാനാണ് മാരിടൈം ബോർഡ് ആഗ്രഹിക്കുന്നത്.
കടൽ ടൂറിസത്തിന് വിദേശ -ആഭ്യന്തര വിനോദസഞ്ചാരികൾ ഏറെയാണ്. എന്നാൽ, അതിനുള്ള കപ്പൽ സൗകര്യം തുറമുഖങ്ങളിൽ ഇന്നില്ല. ഇത് മറികടക്കാനാണ് സ്വന്തമായി കപ്പൽ എന്ന ആലോചനയിലേക്കെത്തിയത്. ഇതിനിടെ ഒരിക്കൽകൂടി കപ്പൽ ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് താൽപര്യപത്രം ക്ഷണിക്കും. ടൂറിസം-വാണിജ്യ സാധ്യതകളുടെ സമഗ്ര വിലയിരുത്തലിന് ബിസിനസ് മീറ്റും സംഘടിപ്പിക്കും. ഇക്കാര്യങ്ങളെല്ലാം തീരുമാനിക്കുന്നതിന് ബോർഡ് യോഗം അടുത്തമാസം ചേരും. തുടർന്ന് സമഗ്ര റിപ്പോർട്ട് സഹിതം സർക്കാറിന്റെ അനുമതിക്ക് സമർപ്പിക്കും.