മാവൂർ പാടത്ത് ഷമാം കൃഷിക്ക് നൂറുമേനി;പാരമ്പര്യ കർഷകൻ എൻ.എ. മരക്കാർ ബാവയാണ് ഷമാം വിളയിച്ചത്
text_fieldsമാവൂർ: തണ്ണിമത്തനും കണിവെള്ളരിയും കക്കിരിയും കയമ അരിയുമെല്ലാം പരീക്ഷിച്ച് വിളയിച്ച മാവൂർ പാടത്ത് ഷമാം കൃഷിയും. പാരമ്പര്യ കർഷകൻ എൻ.എ. മരക്കാർ ബാവയാണ് ഷമാം വിളയിച്ചത്.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഷമാം കൃഷി ചെയ്യുന്ന പാടങ്ങൾ സന്ദർശിച്ചും കർഷകരിൽനിന്ന് ഉപദേശങ്ങൾ തേടിയുമാണ് വിത്തിറക്കിയത്. മണലുള്ള മണ്ണിൽ നല്ലചൂടുള്ള പ്രദേശത്താണ് വളരാറുള്ളത്.
പഴുത്ത് പാകമായ ഷമാം വിളവെടുപ്പ് മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. കൃഷി വിജയമായതിനാൽ തുടർ വർഷങ്ങളിലും കൃഷിയിറക്കാനാണ് ഉദ്ദേശ്യം. രണ്ടര ഏക്കർ സ്ഥലത്ത് ഷമാമിനോടൊപ്പം കണിവെള്ളരിയും കക്കിരിയും തണ്ണിമത്തനും കൃഷി ചെയ്തിട്ടുണ്ട്.
ജൈവവളം ഉപയോഗിച്ചാണ് കൃഷി. മാവൂർ പാടത്ത് പത്തുവർഷമായി തണ്ണിമത്തൻ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. പാടത്തുവെച്ച് തന്നെ വിൽപനയും നടക്കുന്നുണ്ട്.


