കല്യാണ പാർട്ടിയുടെ ട്രാഫിക്ക് നിയമ ലംഘനം; മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തു
text_fieldsമേപ്പയൂരിൽ നിയമം ലംഘിച്ച് വാഹനത്തില്‍ സഞ്ചരിക്കുന്നു
മേപ്പയ്യൂർ: കല്യാണ പാർട്ടിക്കാർ ട്രാഫിക്ക് നിയമ ലംഘനം നടത്തി മേപ്പയൂരിൽ ഗതാഗതതടസം സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട് വാഹന ഉടമകള്‍ക്കെതിരെ മോട്ടര്‍ വാഹനവകുപ്പ് കേസെടുത്തു. മേപ്പയൂര്‍ മഞ്ഞക്കുളത്ത് നരക്കോട് സ്വദേശികളുടെ വിവാഹത്തോടനുബന്ധിച്ച് ആഡംബര വാഹനം വാടകക്കെടുത്ത് അഭ്യാസ പ്രകടനം നടത്തുകയായിരുന്നു.
മഞ്ഞക്കുളം ടൗണില്‍ മണിക്കൂറുകളോളം മറ്റു വാഹനങ്ങളെ റോഡില്‍ ഇറങ്ങാനനുവദിക്കാതെ വാഹനത്തിനു മുകളില്‍ കയറിയും ഡോര്‍ തുറന്നു പിടിച്ചും നൃത്തം ചെയ്തുമായിരുന്നു അഭ്യാസം. പല വാഹനങ്ങളും പോകാന്‍ ശ്രമിച്ചെങ്കിലും ആരെയും പോകാന്‍ അനുവദിച്ചിരുന്നില്ല. ഏഴ് വാഹനങ്ങളിലായി 15ഓളം ചെറുപ്പക്കാരായിരുന്നു പരിപാടിയിലുണ്ടായിരുന്നത്. സംഭവം നാട്ടുകാര്‍ വീഡിയോ എടുത്ത് പൊലീസിനു നല്‍കുകയും നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ക്കെതിരെയാണ് നടപടി. മൂന്ന് വാഹനങ്ങള്‍ പേരാമ്പ്ര ജോയിന്റ് ആര്.ടി.ഒ ടി.എം. പ്രഗീഷിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തു.
പേരാമ്പ്ര ആര്.ടി.എ ഓഫിസിലെത്തിച്ച വാഹനങ്ങള്‍ പൂര്‍ണമായി പരിശോധിച്ചു. പരിശോധനയില്‍ ശരിയായ നമ്പര്‍ പ്ലേറ്റ് മാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചായിരുന്നു വാഹനം ഓടിച്ചതെന്നും പ്രൈവറ്റ് വാഹനത്തില്‍ ടാക്സി നമ്പര്‍ പ്ലേറ്റും ഉപയോഗിച്ചതായും സൈലന്‍സര്‍ മാറ്റിയതായും കണ്ടെത്തി. സംഭവത്തില്‍ മേപ്പയൂര്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. മോട്ടര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത വാഹനങ്ങള്‍ മേപ്പയൂര്‍ പൊലീസിനു കൈമാറി. ബാക്കിയുള്ള നാല് വാഹനങ്ങളും പിടികൂടുമെന്നും അധികൃതർ അറിയിച്ചു.
വാഹനങ്ങളുടെ ആര്.സി റദ്ദ് ചെയ്യുകയും ഓടിച്ചവരുടെ ലൈസന്‍സ് വദ്ദാക്കുകയും ചെയ്തു. വാഹനം ഓടിച്ചവര്‍ക്ക് എടപ്പാളില്‍ മൂന്ന് മാസം പരിശീലനവും ഒരു മാസം മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ സേവനം ചെയ്യാൻ അയക്കും. എ.എം.വി.ഐമാരായ വി. പി. ശ്രീജേഷ്, പി. സജീര്‍, പി. എ. ഷിനു എന്നിവര്‍ നേതൃത്വം നല്കി.


