ജീവിതം തളിർക്കുന്നു ഈ കുടക്കീഴിൽ; കുട നിർമാണവും പേപ്പർ പേന നിർമാണവുമെല്ലാമായി ഒരു പറ്റം ഭിന്നശേഷിക്കാർ
text_fieldsഷമീർ, അജി, രതീഷ് എന്നിവർ കുട നിർമാണത്തിൽ
മുക്കം: തളർന്ന ശരീരത്തിലെ തളരാത്ത മനസ്സുമായി കുട നിർമാണവും പേപ്പർ പേന നിർമാണവുമൊക്കെയായി ചെറിയ വരുമാനം കണ്ടെത്തുകയാണ് മലയോര മേഖലയിലെ ഒരുപറ്റം ഭിന്നശേഷിക്കാർ. കുടകളും പേനകളും നിർമിക്കുക മാത്രമല്ല ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കാനും ഇവർ ഒരുക്കമാണ്.
ജീവിതത്തിന്റെ പ്രയാസ ഘട്ടങ്ങളിൽ തളർന്നിരിക്കുന്നതിന് പകരം ആത്മവിശ്വാസത്തോടെ വിധിയോട് പൊരുതുന്നത് മുക്കം ചേന്ദമംഗലൂർ സ്വദേശി ഷമീർ, കൂടരഞ്ഞി സ്വദേശി അജി, ഓമശ്ശേരി വെളിമണ്ണ സ്വദേശി രതീഷ് ഉൾപ്പെടെയുള്ളവരാണ്. വർഷങ്ങളായി വീൽചെയറിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ഇവരുടെ മനസ്സിൽ തോന്നിയ ചെറിയ ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടിയ ഭിന്നശേഷിക്കാരെ കൂട്ടിപ്പിടിച്ച് ഒരു ടീമിന്റെ നേതൃത്വത്തിൽ കുടനിർമാണം വ്യാപകമാക്കാൻ തീരുമാനിച്ചത്.
മലയോരമേഖലയിലെ മുക്കം, കൂടരഞ്ഞി, കാരശ്ശേരി, ഓമശ്ശേരി പഞ്ചായത്തുകളിലെ ആളുകളാണ് ഇപ്പോൾ ഈ ടീമിലുള്ളത്. വരും വർഷങ്ങളിൽ ഒരുപാട് ആളുകളെ ഇത്തരത്തിൽ ചേർക്കാൻ സാധിക്കുമെന്നാണ് ഇവർ പറയുന്നത്. കുട്ടികളുടെ കളർ കുടകൾ തുടങ്ങി മൂന്നു മടക്ക്, അഞ്ച് മടക്ക് കുടകൾ, നാനോ കുടകൾ, കാലൻ കുടകൾ, വലിയ ഗോൾഫ് കുടകൾ തുടങ്ങി എല്ലാവിധ കുടകളും പ്രമുഖ കമ്പനി കുടകളുടെ ഗുണമേന്മയിൽതന്നെയാണ് തങ്ങൾ നിർമിച്ചു നൽകുന്നതെന്ന് ഇവർ പറയുന്നു.
250 രൂപ മുതൽ 600 രൂപ വരെയാണ് കുടകൾക്ക് വിലവരുന്നത്. ഇന്ത്യയിൽ എവിടെ വേണമെങ്കിലും കൊറിയർ ചെയ്തു നൽകാനും സൗകര്യം ഉണ്ട്. കോഴിക്കോടുനിന്നാണ് നിർമാണത്തിനാവശ്യമായ സാധനങ്ങൾ എടുക്കുന്നത്. ഓരോരുത്തരും അവരവരുടെ സ്ഥലത്തുനിന്ന് നിർമിച്ച് റിപ്പോർട്ട് ചെയ്യും. ടീമിലെ ആളുകൾക്ക് ഓരോരോ ഡ്യൂട്ടികളും നിശ്ചയിച്ചിട്ടുണ്ട്. ഫോൺ എടുത്ത് ഓർഡർ സ്വീകരിക്കൽ, മാർക്കറ്റിങ്, കൊറിയർ ചെയ്യൽ തുടങ്ങി എല്ലാവിധ ജോലികളും ചെയ്യുന്നത് ഇവർതന്നെ. മറ്റൊരു ജോലി ചെയ്യാൻ സാധിക്കാത്ത ഇവർ വീൽ ചെയറിൽ ഇരുന്നുകൊണ്ട് നിർമിക്കുന്ന കുടകളാണിത്. ഒരു കുടയെങ്കിലും വാങ്ങി ഈ ഭിന്നശേഷിക്കാരെ സഹായിക്കാൻ താൽപര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 96458 61751.