നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കി സിമന്റ്, കമ്പി വില
text_fieldsമുക്കം: നിർമാണമേഖലക്ക് കനത്ത തിരിച്ചടിയായി സിമന്റ്, കമ്പി വിലകൾ കുതിക്കുന്നു. പ്രമുഖ കമ്പനികളുടെ ഒന്നാം ഗ്രേഡ് 380 രൂപയും രണ്ടാം ഗ്രേഡിന് 360 രൂപയും ആയിരുന്നു മാർച്ച് മാസത്തെ വില. ഈ മാസം അത് 40 രൂപ വർധിച്ച് 420 ഉം 400 ഉം ആയി ഉയർന്നു. 20 രൂപയോളം വീണ്ടും വർധിക്കുമെന്ന വിവരമാണ് ലഭിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.വിപണിയിൽ വിൽപ്പനയിൽ മുൻപന്തിയിലുള്ള കമ്പികൾക്ക് മാർച്ചിൽ കിലോക്ക് 63 .50 രൂപയായിരുന്നത് ഏപ്രിലിൽ മൂന്നു രൂപ വർധിച്ച് 66.50 ആയി. കമ്പിക്കും ഇനിയും വിലവർധിക്കും എന്നാണ് സൂചന. സിമന്റും കമ്പിയും വാങ്ങുന്നവർ ഒന്നും രണ്ടും ദിവസം കഴിഞ്ഞ് വീണ്ടും എത്തുമ്പോൾ വിലയിൽ വലിയ വർധന ഉണ്ടാകുന്നത് സംബന്ധിച്ച് വാക്കുതർക്കത്തിനും ഇടയാക്കുകയാണെന്നും വ്യാപാരികൾ പറയുന്നു.
നിർമാണ മേഖലയിൽ കരാർ എടുത്തിട്ടുള്ളവർക്ക് ചെലവ് വലിയതോതിൽ വർധിക്കുന്നത് തിരിച്ചടിയാവുകയാണ്. വീടുകളും കെട്ടിടങ്ങളുമൊക്കെ നിർമിക്കാനുദ്ദേശിച്ചിരിക്കുന്നവരുടെ കണക്കുകൂട്ടലുകളും തകിടം മറിക്കുകയാണ്. പ്രതീക്ഷിച്ച സംഖ്യക്ക് പണിപൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇത് പറഞ്ഞ സമയത്ത് പ്രവൃത്തി പൂർത്തിയാക്കി നൽകാൻ പറ്റാത്തതിനൊപ്പം വലിയ സാമ്പത്തിക ബാധ്യതക്കും കാരണമാവുന്നുണ്ട്. ലൈഫ് ഭവന പദ്ധതി പ്രകാരം വീട് നിർമാണമാരംഭിച്ചവരും വില വർധന മൂലം പ്രയാസമനുഭവിക്കുകയാണ്.