മുക്കത്ത് നിർമാണം തുടങ്ങിയ പാലത്തിന്‍റെ അലൈൻമെന്‍റിൽ അശാസ്ത്രീയതയെന്ന് പരാതി
text_fieldsമുക്കത്ത് നിർമാണം തുടങ്ങിയ പുതിയ പാലത്തിന്റെ അലൈൻമെന്റിലെ അശാസ്ത്രീയത പരിശോധിച്ച് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരികളും നാട്ടുകാരും പാലം പ്രവൃത്തി
സന്ദർശിക്കുന്നു
മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം പാലത്തിന് സമീപം പുതുതായി നിർമിക്കുന്ന പാലത്തിന്റെ അശാസ്ത്രീയ അലൈമന്റ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാലത്തിന്റെ ഇരുകരകളിലുമുള്ള വ്യാപാരികളും കെട്ടിട ഉടമകളും ചോണാട് നിവാസികളുടെയും യോഗം ചേർന്നു.
മുക്കം ഭാഗത്തുനിന്നും വരുമ്പോൾ പാലത്തിന്റെ ഇടത്ത് വശത്ത് പാലവും അപ്രോച്ച് റോഡും നിർമിക്കാനുള്ള സ്ഥലമുണ്ടായിട്ടും വ്യാപാരികളെയും കെട്ടിട ഉടമകളെയും ചോണാട് പ്രദേശവാസികളെയും ബാധിക്കുന്ന രീതിയിൽ പാലം നിർമിക്കുന്നത് നിർത്തിവെച്ച് അലൈൻമെന്‍റ് പുനഃപരിശോധിക്കണമെന്നാണ് വ്യാപാരികളുടെയും ബിൽഡിങ് ഉടമകളുടെയും ചോണാട് പ്രദേശവാസികളുടെയും പ്രധാന ആവശ്യം.
നിലവിൽ പാലം പണിയുന്ന ഭാഗത്തുകൂടി പാലം പണിതാൽ ബിൽഡിങ്ങുകളുടെയും കടകളെയും ചേർന്ന് അപ്രോച്ച് റോഡ് പോവുമ്പോൾ കച്ചവട സ്ഥാപനങ്ങൾക്ക് അടച്ചിടേണ്ട അവസ്ഥ വരുമെന്ന ആശങ്കയിലാണ് വ്യപാരികളും കെട്ടിട ഉടമകളും. മുക്കത്തുനിന്നും കാരശ്ശേരി കൊടിയത്തൂർ ഭാഗത്തേക്ക് പോവുന്ന നിരവധി യാത്രക്കാരും കാരശ്ശേരി പഞ്ചായത്തിലെ ചോണാട് സ്വദേശികളും ഉപയോഗിക്കുന്ന റോഡ് ഇല്ലാതാവുമെന്നാണ് ചോണാട് നിവാസികളുടെ ആശങ്കയെന്ന് വാർഡ് മെംബർ ജാഫർ പറഞ്ഞു.
പി.എം.ആർ കൺസ്ട്രക്ഷൻ കമ്പനിയാണ് പാലത്തിന്‍റെ നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. ആറു മീറ്റർ വീതിയിലാണ് പുതിയ പാലം നിർമിക്കുന്നത്. യോഗത്തിൽ വാർഡ് മെംബർ ജാഫർ കെട്ടിട ഉടമകളായ ഹാനിഷ് കെ.ടി. ഇർഷാദ് കൊളായി, വി.കെ. പ്രകാശൻ, റഷീഫ് കണിയാത്ത്, പി.പി. നിസാർ, കെ.ടി. മുഹമ്മദ്, ഫിറോസ് നാട്ടുകാരനായ ജാബർ എന്നിവർ പങ്കെടുത്തു.


