പെരുമ്പടപ്പിലെ വിദേശമദ്യശാലയുടെ ലൈസൻസ് റദ്ദാക്കും
text_fieldsമുക്കം: മുക്കം നഗരസഭയിലെ 10ാം ഡിവിഷന് അഗസ്ത്യന്മുഴി പെരുമ്പടപ്പില്‍ ഒരുവർഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച വിദേശമദ്യശാലയുടെ ലൈസൻസ് റദ്ദുചെയ്യാൻ ഭരണസമിതി തീരുമാനം. ബുധനാഴ്ച നടന്ന പ്രത്യേക ഭരണസമിതി യോഗത്തിലാണ് തീരുമാനം.
വിദേശമദ്യശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയായ വിപിൻ ഉൾപ്പെടെ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതേതുടർന്ന് പരാതിക്കാരനെയും ബിവറേജസ് കോർപറേഷനെയും കേൾക്കണമെന്നും ഭരണസമിതി വിഷയം ചർച്ച ചെയ്യണമെന്നും നഗരസഭയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞദിവസം ഭരണസമിതി യോഗം ചേർന്നതും ലൈസൻസ് റദ്ദാക്കാൻ തീരുമാനമെടുത്തതും.
റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കാൻ സെക്രട്ടറി ഉടൻ നോട്ടീസ് നൽകുമെന്ന് ചെയർമാർ പി.ടി. ബാബു പറഞ്ഞു. ഭരണസമിതി യോഗത്തിൽ പ്രതിപക്ഷത്തുനിന്ന് യു.ഡി.എഫ്, വെൽഫെയർ പാർട്ടി, ബി.ജെ.പി, ലീഗ് വിമതൻ ഉൾപ്പെടെ 17 പേരും ഭരണപക്ഷത്തുനിന്ന് 13 പേരുമാണ് ഉണ്ടായിരുന്നത്. ഇവർ ബിവറേജസ് ഔട്ട് ലെറ്റിനെതിരെ നിലപാട് സ്വീകരിക്കുകയായിരുന്നു.
അതേസമയം ഒരുവർഷമായി നിരവധി കള്ളക്കളികൾ കളിച്ച് ബിവറേജസ് ഔട്ട് ലെറ്റ് നടത്താൻ ഒത്താശ ചെയ്ത ഭരണപക്ഷം ഭരണസമിതിയിൽ ഭൂരിപക്ഷം നഷ്ടമാവുമെന്ന് കരുതിയാണ് പ്രതിപക്ഷത്തിനൊപ്പം നിന്നതെന്ന് പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു.
ബിവറേജസ് ഔട്ട്ലെറ്റുമായി ബന്ധപ്പെട്ട് ജൂലൈ 30ന് നടക്കേണ്ട യോഗം വെള്ളപ്പൊക്കത്തിന്റെ പേരുപറഞ്ഞ് ആഗസ്റ്റ് രണ്ടിലേക്ക് മാറ്റുകയും അന്ന് നടന്ന യോഗം ലൈസൻസ് അപേക്ഷ തള്ളുകയും ചെയ്തെങ്കിലും ഇത് പരിഗണിക്കാതെ സെക്രട്ടറിക്ക് വേണ്ടി ക്ലീൻ സിറ്റി മാനേജർ ലൈസൻസ് കൊടുക്കുകയാണ് ഉണ്ടായതെന്ന് പ്രതിപക്ഷം പറയുന്നു.
തുടർന്ന് നിയമപോരാട്ടത്തിലൂടെ ഹൈകോടതിയിൽനിന്ന് ഔട്ട്ലെറ്റിനെതിരെ നടപടി സമ്പാദിക്കുകയായിരുന്നു. പരാതിക്കാരനെ കേൾക്കണമെന്ന നിർദേശംപോലും പൂഴ്ത്തി ലൈസൻസ് പുതുക്കി നൽകുകയായിരുന്നു. ചട്ടം ഏഴ് പ്രകാരം പ്രതിപക്ഷത്തെ 14 പേർ പ്രത്യേക യോഗം വിളിക്കണമെന്നാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചതെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.