ഒരു മാവിൽ എൺപതിലധികം വ്യത്യസ്ത മാങ്ങകൾ; അബ്ദുവിന്റെ പരീക്ഷണങ്ങൾ തുടരുകയാണ്...
text_fieldsഅബ്ദുവിന്റെ മാങ്ങ വിളവെടുത്തപ്പോൾ
മുക്കം: വിദേശ മാങ്ങയടക്കം 80ൽ അധികം വ്യത്യസ്ത മാങ്ങകൾ ഒരു മാവിൽ തന്നെ വിളയിച്ച് തന്റെ വിജയകഥ തുടരുകയാണ് ഈ കർഷകൻ. കാരശ്ശേരി കറുത്തപറമ്പ് സ്വദേശി പൊയിലിൽ അബ്ദു എന്ന അബ്ദുറഹ്മാനമാണ് വ്യത്യസ്തമായ പരീക്ഷണങ്ങൾ നടത്തി മുന്നേറുന്നത്. മാവിന്റെ കാര്യവുമായി ബന്ധപ്പെട്ട എന്ത് സംശയവും തീർക്കാവുന്ന ഒരു എൻസൈക്ലോപീഡിയ കൂടിയാണ് അബ്ദു. വീട്ടുമുറ്റത്ത് വളർത്തിയ മാവിനാണ് ഏറെ പ്രത്യേകതയുള്ളത്. ഈ മാവിലാണ് വിവിധ സംസ്ഥാനങ്ങളിലെയും വിദേശത്തെയും അടക്കം 80 ലധികം വ്യത്യസ്ത മാങ്ങകളുള്ളത്.
തായ്ലൻഡിലെ നാം ഡോഗ്മെയ്, ബനാന മംഗോ, അമേരിക്കൻ റെഡ് പൾമർ തുടങ്ങിയ മാങ്ങകൾക്ക് പുറമെ ഇൻഡോനേഷ്യ, തായ്വാൻ, കംബോഡിയ എന്നിവിടങ്ങളിൽ നിന്നുള്ള കിങ്ഓഫ് ചക്കപത്, ഗ്രാമ്പൂ, കാറ്റിമോൻ ഇനങ്ങൾ, അബ്ദുവിന്റെ സുഹൃത്ത് ജിജോ ബഹ്റൈനിൽനിന്ന് കൊണ്ടുവന്ന മാവിന്റെ കൊമ്പിൽ നിന്നും ഉണ്ടാക്കിയ മാങ്ങയടക്കം ഏകദേശം 50 ഓളം വിദേശ ഇനത്തിൽപെട്ട മാങ്ങകൾ ഇതിലുണ്ട്. കൂടെ നാട്ടുമാങ്ങകളും പേരറിയാത്ത ഇനങ്ങളും.
മാവിന്റെയും മാങ്ങയുടെയും കാര്യത്തിൽ ഗവേഷണം നടത്തുന്ന അബ്ദു ഇതിനോടകം മാവുകൾ തേടി നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ചെറുപ്പം മുതലേ കൃഷിയോട് ഇഷ്ടമുള്ള അബ്ദുറഹ്മാൻ 15 വർഷത്തോളം പ്രവാസിയായിയുന്നു. പിന്നീട് നാട്ടിലെത്തിയ അബ്ദു, മാവിൻ കൃഷിയിൽ ശ്രദ്ധനൽക്കുകയായിരുന്നു. 20 ലധികം വ്യത്യസ്ത മാങ്ങകൾക്ക് പുറമെ 125 ലധികം വ്യത്യസ്ത പഴവർഗങ്ങളും ഇവിടെ കൃഷിയുണ്ട്.
പ്രകൃതിക്ക് പ്രാധാന്യം നൽകുന്ന രീതിയിലൂടെയാണ് കൃഷി. അതുകൊണ്ട് തന്നെ പഴങ്ങൾ പക്ഷികൾക്കും വവ്വാലുകൾക്കും കൂയിയുള്ളതാണ്. വിളവെടുക്കുന്ന ദിവസം കേരളത്തിന്റെ വിവിധ ഭാഗത്തുള്ള സുഹൃത്തുക്കൾ അബ്ദുവിന്റെ വീട്ടിലെത്തും. വരുന്നവർ വയറുനിറച്ചും വ്യത്യസ്ത മാമ്പഴം തിന്നാണ് മടങ്ങുക. കേരളത്തിലെ എല്ലാത്തരം മാവുകളും ഒരു തോട്ടത്തിൽ ഉണ്ടാവുക എന്ന നമ്മുടെ ആഗ്രഹമാണ് ഇവിടെ കാണാൻ കഴിഞ്ഞതെന്ന് പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ ഹമീദലി പറയുന്നു.