മുക്കം പൊലീസിന്റെ വീഴ്ച: ഡിവൈ.എസ്.പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsപ്രതീകാത്മക ചിത്രം
കോഴിക്കോട്: ബിസിനസിലെ ലാഭവിഹിതം സംബന്ധിച്ച തർക്കത്തിൽ തന്റെ വ്യാജ ഒപ്പിട്ട് ചെക്ക് തയാറാക്കി കുടുക്കാൻ ശ്രമിച്ചെന്ന കരിപ്പൂർ സ്വദേശിയുടെ പരാതിയിൽ മുക്കം പൊലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. കോഴിക്കോട് ജില്ല റൂറൽ പൊലീസ് മേധാവിക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്.
അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ നിർദേശിച്ചു. കരിപ്പൂർ സ്വദേശി പി.കെ. മുഹമ്മദ് സമർപ്പിച്ച പരാതിയിലാണ് നടപടി. ആക്സിസ് ബാങ്കിന്റെ മുക്കം ശാഖയിൽനിന്ന് അസ്ഗർ എന്നയാൾക്ക് നൽകിയ ചെക്കുകളിൽ തന്റെ പേര് അച്ചടിച്ച് കളവായി ഒപ്പ് രേഖപ്പെടുത്തി നദ്രാസ് എന്നയാൾ വിവിധ കോടതികളിൽ ഹാജരാക്കിയതായി പരാതിക്കാരൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മുക്കം പൊലീസിന് പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനെ തുടർന്നാണ് മനുഷ്യാവകാശ കമീഷനെ സമീപിച്ചത്. എന്നാൽ, പരാതിയിലെ സിവിൽ വിഷയങ്ങളിൽ ഇടപെടാനാവില്ലെന്നും ഉത്തരവിൽ പറഞ്ഞു.


