ഭീതിയൊഴിയാതെ വിലങ്ങാട്; മേഖലയിൽ പരക്കെ നാശം; ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി
text_fieldsവിലങ്ങാട് ദുരിതാശ്വാസ കേന്ദ്രത്തിൽ ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും ജാഗ്രത നിർദേശവുമായി എത്തിയപ്പോൾ
നാദാപുരം: വിലങ്ങാട് മലയോരത്ത് മഴയുടെ ശക്തി വർധിച്ചതോടെ നിരവധിപേരേ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കഴിഞ്ഞ വർഷമുണ്ടായ ഉരുൾപൊട്ടലിൽ കനത്ത നാശം വിതച്ച ഭാഗമായ മഞ്ഞച്ചീളിലെ ഒമ്പത് കുടുംബങ്ങളെയാണ് സുരക്ഷയുടെ ഭാഗമായി വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിലെ താൽക്കാലിക ക്യാമ്പിലേക്ക് മാറ്റിയത്. ശനിയാഴ്ച രാത്രി മുതൽ മേഖലയിൽ മഴയും മലമുകളിൽനിന്ന് നീരൊഴുക്കും ശക്തമായതോടെയാണ് ഇവരെ ക്യാമ്പിലേക്ക് മാറ്റിയത്. ഇതിൽ ഒരാൾ പാലിയേറ്റിവ് പരിചരണം നേരിടുന്ന രോഗികൂടിയാണ്.
വിലങ്ങാട് പന്നിയേരി ഉന്നതിയിൽ മണ്ണിടിച്ചിലിനെതുടർന്ന് ഒരു കുടുംബത്തെ മാറ്റിതാമസിപ്പിച്ചു. പന്നിയേരി ഉന്നതിയിലെ പാലിൽ ലീലയുടെ വീടിന് പിറകുവശത്താണ് മണ്ണിടിച്ചിലുണ്ടായത്. ശനിയാഴ്ച രാത്രി 7.45 ഓടെയായിരുന്നു സംഭവം. ശക്തമായ മഴയിൽ മണ്ണും കല്ലും മഴവെള്ളത്തോടൊപ്പം പതിക്കുകയായിരുന്നു.കഴിഞ്ഞ വർഷം ഉരുൾപൊട്ടി കനത്ത നാശം വിതച്ച വിലങ്ങാട് കടമാൻ കളരിക്ക് സമീപമാണ് പന്നിയേരി ഉന്നതി. വാണിമേൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമ രാജു, ഡെപ്യൂട്ടി തഹസിൽദാർ ഷാജി, ഓമനക്കുട്ടൻ, വില്ലേജ് ഓഫിസർ റഹിം എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
കനത്ത മഴയിൽ കല്ലാച്ചി കുളിർമ ഫ്രൂട്ട്സ്, ശ്രീലാൽ ബേക്കറി, ചന്ദ്രൻ സ്റ്റേഷനറി എന്നിവിടങ്ങളിൽ വെള്ളം കയറി. ടൗണിലെ ഓവുചാൽ അടച്ചതാണ് വെള്ളം കെട്ടിക്കിടക്കാനും കടകളിലേക്ക് ഇരച്ചുകയറാനും ഇടയാക്കുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. ചേലക്കാട്-വില്യാപ്പള്ളി റോഡിൽ കുമ്മങ്കോട്ട് ഏറെ പ്രായമുള്ള പേരാൽമരം കടപുഴകി. സമീപത്തെ ആലക്കൽ സൂപ്പിയുടെ വീടിന്റെ ചുറ്റുമതിലിന് സാരമായ കേടുപറ്റി. ഏറെക്കാലത്തെ പഴക്കമുള്ളതാണ് ഈ മരമെന്ന് നാട്ടുകാർ പറഞ്ഞു.
വിഷ്ണുമംഗലത്ത് വൈദ്യുതി ലൈനിനു മുകളിൽ തെങ്ങ് കടപുഴകി വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഒറ്റ രാത്രി വിലങ്ങാട് മേഖലയിലെ കനത്ത മഴയിൽ വാണിമേൽ പുഴയിലെ ജലനിരപ്പും ഗണ്യമായി ഉയർന്നിട്ടുണ്ട്. വെള്ളപ്പൊക്കം തടയാൻ ശനിയാഴ്ച വിഷ്ണുമംഗലം ബണ്ടിലെ ഷട്ടർ ഉയർത്തിയത് തീരവാസികൾക്ക് ഏറെ ആശ്വാസമായി.