അന്യായമായ വിലവർധനയും വിലപേശലും; വിലങ്ങാട് ദുരന്തഭൂമിയിൽ ഭൂമാഫിയ പിടിമുറുക്കുന്നു
text_fieldsനാദാപുരം: വിലങ്ങാട് ദുരന്തഭൂമിയിൽ ഭൂമാഫിയകൾ പിടിമുറുക്കുന്നതായി ആരോപണം. ഭൂമിക്ക് അന്യായമായ വില വർധനയും വിലപേശലും നടത്തുന്ന സംഘവും രംഗത്തുണ്ട്. ഇതേതുടർന്ന് ദുരന്തഭൂമിക്കു സമീപം കഴിയുന്ന പല കുടുംബങ്ങളും ഭൂമിക്ക് ന്യായവിലപോലും കിട്ടാതെ ദുരിതത്തിലാണ്. ഉരുൾപൊട്ടൽ ദുരന്തത്തിന് മലമുകളിലെ പാർപ്പിട കേന്ദ്രങ്ങളും ഭൂമിയും സുരക്ഷിതമല്ലെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെയാണ് മലയോരം കേന്ദ്രീകരിച്ച് വൻ ഭൂമാഫിയ സംഘം എത്തിയിരിക്കുന്നത്.
വിലങ്ങാട്ടെ ഒമ്പത്,10, 11 വാർഡുകളും നരിപ്പറ്റയിലെ മൂന്നാം വാർഡും ജില്ല ദുരന്തനിവാരണ സമിതിയുടെ തീരുമാനപ്രകാരം അതീവ സുരക്ഷ മേഖലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിടെ എല്ലാതരം നിർമാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണമുണ്ട്. ദുരന്തനിവാരണ സമിതി അനുമതിയോടെ മാത്രമാണ് നിർമാണ പ്രവൃത്തികൾക്ക് അനുവാദമുള്ളത്. ഈ അവസരം മുതലാക്കിയാണ് ഭൂമാഫിയയുടെ കടന്നുകയറ്റം.
കാലവർഷവും പ്രകൃതിദുരന്തവും ഭയന്ന് ഭൂവുടമകൾ കൂട്ടത്തോടെ തങ്ങളുടെ ഭൂമികൾ വിറ്റൊഴിക്കാനുള്ള ശ്രമത്തിലാണ്. കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഭൂമി സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ള വൻസംഘങ്ങൾ കൂട്ടത്തോടെ വാങ്ങുകയാണ്. ഇതിനായി പ്രത്യേക ഏജന്റുമാർ മലയോരത്ത് തമ്പടിച്ചിട്ടുണ്ട്. നരിപ്പറ്റ മൂന്നാം വാർഡിൽ മാത്രം ഇത്തരത്തിൽ 200 ഏക്കറിലധികം ഭൂമി ചില സംഘങ്ങൾ വാങ്ങിയതായി നാട്ടുകാർ പറഞ്ഞു.
ഇത് കൂടാതെ വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ ധനസഹായം 15 ലക്ഷം രൂപ 31 കുടുംബങ്ങൾക്ക് വിലങ്ങാട് പ്രദേശത്ത് അനുവദിച്ചിട്ടുണ്ട്. നിരവധിപേർ ധനസഹായത്തിനുള്ള കാത്തിരിപ്പ് പട്ടികയിലുണ്ട്. നിലവിലെ സ്ഥലത്ത് വീട് വെക്കൽ ഇവർക്ക് സുരക്ഷിതമല്ല. ഇതേതുടർന്ന് സുരക്ഷിതമായ മറ്റിടങ്ങൾ തേടേണ്ട സ്ഥിതിയാണ്. ഇത്തരം ആളുകളെ മുന്നിൽ കണ്ട് സുരക്ഷിതമായ പ്രദേശങ്ങളിൽ ഭൂ വില കുത്തനെ ഉയർന്നിരിക്കുകയാണ്.
നിലവിലുള്ളതിനേക്കാൾ മൂന്നിരട്ടിയോളം വില വർധനയാണ് ഭൂമി വിൽപന ഏജന്റുമാർ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതേതുടർന്ന് ജന്മദേശം വിട്ട് ജില്ലക്കകത്തും പുറത്തുമുള്ള മറ്റ് കുടിയേറ്റ കേന്ദ്രങ്ങൾ തേടിപ്പോകാൻ നിർബന്ധിതരാവുകയാണിവർ. മഞ്ഞച്ചീളിൽ ഉരുൾപൊട്ടൽ തകർത്ത രണ്ടു കുടുംബം പേരാമ്പ്രക്കടുത്ത് ചക്കിട്ടപ്പാറയിലാണ് വീടുവെക്കാനും തുടർ ജീവിതത്തിനുമുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്. മലയോരം കേന്ദ്രീകരിച്ച് നിരവധി കരിങ്കൽ ഖനന സംഘങ്ങൾ നേരത്തെതന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ഖനന മേഖലയിലൂടെ ലഭിക്കുന്ന ഭാവിയിലെ സാമ്പത്തിക നേട്ടമാണ് ഭൂമി വാങ്ങിക്കൂട്ടാൻ സാമ്പത്തിക സംഘത്തെ പ്രേരിപ്പിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ജോലിയിൽനിന്ന് വിരമിച്ച കേരളത്തിലെ ഉന്നത സിവിൽ സർവിസ് ഉദ്യോഗസ്ഥർക്കുവരെ ഇവിടെ വൻതോതിൽ ഭൂമിയുണ്ടെന്നാണ് ജനങ്ങൾ ആരോപിക്കുന്നത്.