നിപ ഐസൊലേഷൻ വാർഡ്; മെഡിക്കൽ കോളജിൽ നിയന്ത്രണം
text_fieldsകോഴിക്കോട്: നിപ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്നതിനാൽ പേ വാർഡ് മേഖലയിലും പരിസര പ്രദേശങ്ങളിലും രോഗനിയന്ത്രണത്തിന്റെയും സുരക്ഷയുടെയും ഭാഗമായി ക്രമീകരണം ഏർപ്പെടുത്തിയതായി മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സാവിത്രി ദേവി സാബു ബ്ലോക്കിലേക്കുള്ള പ്രവേശന വഴി പൂർണമായും നിരോധിച്ചു.
സാവിത്രി ദേവി സാബു ബ്ലോക്കിലേക്കുള്ള പ്രവേശന കവാടം അടച്ചതിനാൽ ജീവനക്കാരും രോഗികളും ഉൾപ്പെടെ എല്ലാവരും അനുവദിച്ച മറ്റ് വഴികൾ ഉപയോഗിച്ച് മാത്രം പ്രവേശിക്കണം. ഡിസ്ചാർജ് ചെയ്യുന്ന രോഗികൾ ഉൾപ്പെടെ ആശുപത്രിയുടെ മെയിൻ ഗേറ്റ് വഴി പുറത്തുപോകണം. നിപ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്ന പ്രദേശത്തേക്ക് അനാവശ്യമായി പ്രവേശിക്കുകയോ സഞ്ചരിക്കുകയോ ചെയ്യരുത്. ആശുപത്രിയിലെ എല്ലാ വിഭാഗം ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും മേൽപ്പറഞ്ഞ നിർദേശങ്ങൾ കർശനമായി പാലിക്കണം. സാവിത്രി ദേവി സാബു (SDS) ബ്ലോക്ക് പരിസരത്ത് വാഹന പാർക്കിങ് അനുവദിക്കുന്നതല്ല.
സമ്പർപ്പക്ക പട്ടിക വലുതായേക്കും
ഫാറൂഖ് കോളജ്: നിപ ലക്ഷണങ്ങൾ കണ്ടെത്തിയ ഫാറൂഖ് കോളജ് സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ കൂടുതൽ ആളുകൾ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കു കൂട്ടൽ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയിലേറെയായി ചികിത്സയിലുള്ള രോഗി ആദ്യഘട്ടത്തിൽ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നതായി സൂചനയുണ്ട്.
ഇപ്പോൾ ചികിൽസയിലുള്ള കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനു ശേഷം അദ്ദേഹത്തെ സന്ദർശിച്ചവരും നിരീക്ഷണത്തിൽ കഴിയേണ്ടി വരും. രോഗി ബന്ധപെട്ട ആശുപത്രികൾ രണ്ടും തിരക്കേറിയതുമാണ്. അതേസമയം, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പരിശോധനയിൽ ഇയാൾക്ക് രോഗം സ്ഥിതീകരിച്ചതായുള്ള റിപ്പോർട്ട് ബുധനാഴ്ച രാത്രി പുറത്തു വന്നതോടെ വീട്ടിലുള്ള മറ്റ് അംഗങ്ങളെ ക്വാറന്റയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിസരവാസികൾക്ക് ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.


