പന്തീരാങ്കാവ്-രാമനാട്ടുകര റൂട്ടിലെ ബസുകൾ; അർജിത്തിന്റെ ജീവനു വേണ്ടിയാണ് ഇന്നത്തെ ഓട്ടം
text_fieldsശസ്ത്രക്രിയയുടെ ധനശേഖരണാർഥം സർവിസ് നടത്തുന്ന ബസുകളുടെ ഫ്ലാഗ് ഓഫ് കോഴിക്കോട് ആർ.ടി.ഒപി.ആർ. സുമേഷ് നിർവഹിക്കുന്നു
പന്തീരാങ്കാവ്: ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവനു വേണ്ടിയാണ് വ്യാഴാഴ്ച രാമനാട്ടുകര- പന്തീരാങ്കാവ് - മെഡിക്കൽ കോളജ് റൂട്ടിലെ മിനി ബസുകൾ വ്യാഴാഴ്ച സർവിസ് നടത്തുന്നത്. പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ വള്ളിക്കുന്നിൽ പെരളശ്ശേരി രാഗേഷിന്റെ ആറുമാസം പ്രായമുള്ള അർജിത്തിന്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സാമ്പത്തികം കണ്ടെത്തുന്നതിനുവേണ്ടിയാണ് 33 മിനി ബസുകളുടെ ഇന്നത്തെ ഓട്ടം. 60 ലക്ഷത്തോളം രൂപയാണ് കരൾ മാറ്റ ശസ്ത്രക്രിയക്കായി ചെലവ് വരുന്നത്.
ഭീമമായ ഈ തുക സമാഹരിക്കാൻ ഗ്രാമപഞ്ചായത്ത് അംഗം തട്ടാരിൽ രമ്യ ചെയർപേഴ്സനും കെ.പി. മിർഷാദ് കൺവീനറും വി.പി. അസ്സയിനാർ ട്രഷററുമായ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ബസുകളുടെ വ്യാഴാഴ്ചയിലെ 'കാരുണ്യ ' യാത്രയുടെ ഫ്ലാഗ് ഓഫ് വള്ളിക്കുന്നിൽ സംഘടിപ്പിച്ച ചടങ്ങിൽ കോഴിക്കോട് ആർ.ടി.ഒ, പി.ആർ. സുമേഷ് നിർവഹിച്ചു. ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ല പ്രസിഡന്റ് കെ. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത്, ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ, ഗ്രാമപഞ്ചായത്തംഗം രമ്യ തട്ടാരിൽ, വി.പി. അസ്സയിനാർ എന്നിവർ സംസാരിച്ചു.