പന്തീരങ്കാവ് വിൽപനക്കായി എത്തിച്ച ലഹരിമരുന്നുമായി എട്ട് യുവാക്കള്‍ പിടിയിൽ
text_fieldsലുദ്ഫാൻ അലി, ജിഫ്രി അൽഹാസ്, മുഹമ്മദ് റഷ്ദാൻ, മുഹമ്മദ്, മുഹമ്മദ് ബഹ്ബഹാനി, മുഹമ്മദ് നാസ്, മുഹമ്മദ ഷഹാദുൽ അഫം, മുഹമ്മദ് അൻഷാദ്
പന്തീരാങ്കാവ്: വിൽപനക്കായി കരുതിയ മെത്താഫിറ്റമിനും ഹാഷിഷ് ഓയിലുമായി എട്ട് യുവാക്കളെ പന്തീരാങ്കാവ് പൊലീസ് പിടികൂടി. കക്കോടി കിഴക്കുമുറി കാരുണ്യം വീട്ടില്‍ ലൂദ്ഫാൻ അലി (22), മലപ്പുറം അരീക്കോട് കീഴ്പറമ്പ് മണ്ണിൽ തൊടിയില്‍ വീട്ടില്‍ ജിഫ്രി അൽഹാസ് (22), കിരാലൂർ കിഴക്കുമുറി കുറത്തോളി വീട്ടില്‍ മുഹമ്മദ് റഷ്ദാൻ (22), സൗത്ത് ബീച്ച് പരപ്പില്‍ സിയ വീട്ടില്‍ മുഹമ്മദ് (30) എം.കെ റോഡ് ഹന മഹലില്‍ ദിയ മുഹമ്മദ് ബഹ്ബഹാനി (22) അസ്മാ മൻസിലിൽ മുഹമ്മദ് നാസ് (24) കല്ലായി ഫ്രാൻസിസ് റോഡ് ചെറിയ ചക്കാലതോപ്പ് യാസർ വില്ലയില്‍ മുഹമ്മദ് ഷഹാദുൽ അഫം (25) നടക്കാവ് നാലുകൂടിപറമ്പില്‍ മുഹമ്മദ് അന്‍ഷാദ് (26) എന്നിവരെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
പാലാഴി പാല്‍കമ്പനി ഹൈസ്കൂള്‍ റോഡില്‍ വാടക വീട്ടിൽ മയക്ക്മരുന്ന് കച്ചവടം നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പന്തീരാങ്കാവ് പൊലീസ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്. പ്രതികള്‍ വില്‍പനക്കായി സൂക്ഷിച്ച 93.300 ഗ്രാം ഹാഷിഷ് ഓയിലും 6.940 ഗ്രാം മെത്താഫിറ്റമിനും മയക്കുമരുന്ന് വില്‍പന നടത്തുന്നതിനായുള്ള ഒമ്പത് സിപ്പ് ലോക്ക് കവറുകളും 124 ചെറിയ ബോട്ടിലുകളും മയക്കുമരുന്ന് ഉപയോഗിക്കാനുള്ള മൂന്ന് ബര്‍ണര്‍ പൈപ്പുകളും പത്തോളം മൊബൈല്‍ ഫോണുകളും, കൂടാതെ മയക്കുമരുന്ന് വില്‍പന നടത്തി കിട്ടിയ 88,000 രൂപയും പൊലീസ് കണ്ടെടുത്തു.
മയക്കുമരുന്ന് ഉപയോഗത്തോടൊപ്പം വിൽപനക്കാരുമാണ് പിടിയിലായ സംഘമെന്ന് പൊലീസ് പറഞ്ഞു. ഫറോക്ക്, പാലാക്കി, രാമനാട്ടുകര, പന്തീരാങ്കാവ് ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് വിൽപന. മുഹമ്മദ് ഷഹാദുൽ അഫത്തിന് നടക്കാവ്, വെള്ളയില്‍ പൊലീസ് സ്റ്റേഷനുകളില്‍ കാരപറമ്പ് സ്വദേശിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനും ബീച്ച് ആശുപത്രിക്ക് മുൻ വശത്തുളള സെന്‍റ് മേരിസ് ലാബിന് മുൻമ്പിൽ നിർത്തിയിട്ട സ്കൂട്ടർ തീ വെച്ചു നശിപ്പിച്ചതിനും മുഹമ്മദിന് ടൌണ്‍, മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് ഉപയോഗിച്ചതിനും, 326.5 ഗ്രാം എം.ഡി.എം.എ വിൽനക്കായി കൈവശം സൂക്ഷിച്ചതിനും, ദിയ മുഹമ്മദ് ബഹ്ബഹാനിക്ക് ടൗണ്‍ പൊലീസ് സ്റ്റേഷനിലും കേസുണ്ട്. പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന്‍ ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.


