ജലാശയത്തിന് മുകളിലെ വേദി ശ്രദ്ധേയമാവുന്നു
text_fieldsഇരിങ്ങൽ സർഗാലയയിൽ അന്താരാഷ്ട്ര മേളയോടനുബന്ധിച്ച് ജലാശയത്തിന് മുകളിൽ
ഒരുങ്ങുന്ന വേദി
പയ്യോളി: ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കലാകൗശല മേളയോടനുബന്ധിച്ച് ഒരുക്കിയ വേദി ഏറെ ശ്രദ്ധേയമാകുന്നു. പതിവിൽനിന്ന് വ്യത്യസ്തമായി സർഗാലയയുടെ മുന്നിലെ ജലാശയത്തിന് മുകളിലാണ് കലാമേളകൾക്കായി ഏറെ വ്യത്യസ്തമായ വേദി ഒരുക്കിയിരിക്കുന്നത്. വെള്ളത്തിന് മുകളിൽ സമചതുരാകൃതിയിലുള്ള 16 ബാർജുകൾ ഉപയോഗിച്ചാണ് സ്റ്റേജ് തയാറാക്കിയിരിക്കുന്നത്.
18 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമുള്ള ഓപൺ സ്റ്റേജിൽ മികച്ച ശബ്ദ- വെളിച്ച സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വേദിയിൽ ഒരേസമയം 100 പേർക്ക് നിൽക്കാനാവും. കരയിൽനിന്ന് ഏകദേശം 15 മീറ്റർ ദൂരത്തിലാണ് ബാർജിൽ തീർത്ത വേദി നിർമിച്ചിരിക്കുന്നത്. സർഗാലയ കോമ്പൗണ്ടിലും പാർക്കിലുമായി സന്ദർശകർക്ക് ഇരിക്കാൻ വിശാലമായ സൗകര്യങ്ങളുമുണ്ട്.
ഇരിങ്ങൽ പാറയുടെ അവശേഷിപ്പുകളായ പാറക്കെട്ടുകൾക്കിടയിലെ ജലാശയത്തിൽ ഒരുക്കുന്ന വേദിയിൽ വിവിധ ദിവസങ്ങളിലായി കണ്ണൂർ ശരീഫ്, സൂരജ് സന്തോഷ് മെന്റലിസ്റ്റ് അനന്തു, അനിത ഷെക്ക് തുടങ്ങി വിവിധ കലാകാരന്മാർ പങ്കെടുക്കും. ഏറെ പ്രത്യേകതകളുള്ള ഇത്തവണത്തെ മേളയിൽ ജലാശയത്തിലെ കലാവേദി സന്ദർശകർക്ക് പ്രത്യേക ആകർഷണമാവും.