പേരാമ്പ്ര മത്സ്യമാർക്കറ്റിൽ പരിശോധന
text_fieldsപേരാമ്പ്ര മത്സ്യമാർക്കറ്റിൽ പരിശോധന നടത്തുന്നു
പേരാമ്പ്ര: പേരാമ്പ്ര മത്സ്യമാർക്കറ്റിൽ പരിശോധന. ഭക്ഷ്യസുരക്ഷ വകുപ്പിന്റെയും ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെയും സംയുക്ത സ്ക്വാഡാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മൊബൈൽ ടെസ്റ്റിങ് ലബോറട്ടറിയുടെ സഹായത്തോടെ പേരാമ്പ്ര പഞ്ചായത്ത് മാർക്കറ്റിൽ വിൽപനക്കായി സൂക്ഷിച്ചിരുന്ന ഏതാണ്ട് 28ഓളം മത്സ്യ സാമ്പിൾ പരിശോധനക്കായി ശേഖരിക്കുകയും ഇവയിൽ ആവോലി മത്സ്യത്തിന്റെ സാമ്പിളിൽ അമോണിയയുടെ സാന്നിധ്യം കണ്ടെത്തുകയും ഉണ്ടായി.
ഇതിന്റെ അടിസ്ഥാനത്തിൽ സ്റ്റാളിൽ വില്പനക്കായി സൂക്ഷിച്ചിരുന്ന ഏതാണ്ട് ആറ് കിലോഗ്രാം ആവോലി മത്സ്യം ഭക്ഷ്യസുരക്ഷ ഓഫിസർ വിജി വിൽസന്റെ നേതൃത്വത്തിൽ നശിപ്പിക്കുകയും സ്റ്റാളിന്റെ നടത്തിപ്പുകാരന് ഫൈൻ അടക്കാൻ നോട്ടീസ് നൽകുകയും ചെയ്തു.
മാർക്കറ്റിൽ ഭക്ഷ്യ സുരക്ഷ ലൈസൻസില്ലാതെ പ്രവർത്തിച്ച സ്റ്റാളുകൾ താൽക്കാലികമായി അടപ്പിച്ചു. അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സന്ധ്യ, മൊബൈൽ ലാബ് ജീവനക്കാരായ സ്നേഹ, ശശീന്ദ്രൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പേരാമ്പ്രയിൽ മോശം മത്സ്യം വ്യാപകമായി വിൽപന നടത്തുന്നുണ്ടെന്ന് പരാതി ലഭിക്കുന്നുണ്ടെന്നും പരിശോധനകൾ തുടരുമെന്നും ഭക്ഷ്യസുരക്ഷ ഓഫിസർ അറിയിച്ചു. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്റ്റാളുകൾക്ക് കച്ചവടം നടത്താൻ അനുമതി നൽകുകയില്ലെന്നും ഓഫിസർ അറിയിച്ചു.


