വാടകക്കെടുത്ത പാത്രങ്ങൾ ആക്രിക്കടയിൽ വിറ്റ യുവാവിനെ ഒടുവിൽ തിരിച്ചറിഞ്ഞു; പരാതി ഇല്ലെന്നറിഞ്ഞതോടെ കേസ് ഒത്തു തീർപ്പാക്കി
text_fieldsതാമരശ്ശേരി: വാടകക്കെടുത്ത പാത്രങ്ങൾ ആക്രിക്കടയിൽ വിറ്റ യുവാവിനെ തിരിച്ചറിഞ്ഞു. താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന യുവാവാണ് തട്ടിപ്പ് നടത്തിയത്. എന്നാൽ വാടക സ്റ്റോർ ഉടമക്കും ആക്രിക്കട ഉടമക്കും പരാതിയില്ലെന്ന് അറിയിച്ചതോടെ സംഭവം ഒത്തുതീർപ്പാക്കി. യുവാവ് എടുത്തുകൊണ്ടുപോയ വാടക സാധനങ്ങൾ പൊലീസ് ഇടപെട്ട് ഉടമക്ക് തിരികെ ലഭിച്ചു.
അതേസമയം മുമ്പ് പോക്സോ കേസിലുൾപ്പെടെ ഉൾപ്പെട്ട യുവാവ് ദിവസങ്ങൾക്ക് മുമ്പ് തച്ചംപൊയിലിലും സമാന തട്ടിപ്പിന് ശ്രമിച്ചിരുന്നെങ്കിലും വാടക സ്റ്റോർ ഉടമക്ക് സംശയം തോന്നിയതിനാൽ പാത്രങ്ങൾ നൽകിയിരുന്നില്ല. കൈതപ്പൊയിലിൽ ബൈക്കും കാരാടിയിൽ കാറും അപകടത്തിൽപെട്ട് കിടക്കുന്ന സ്ഥലത്തെത്തി അവയുടെ ഭാഗങ്ങൾ വിൽക്കാനും യുവാവ് ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.