ആനക്കാംപൊയിൽ ചെറുശ്ശേരിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
text_fieldsആനക്കാംപൊയിൽ ചെറുശ്ശേരിയിൽ കാട്ടാന നശിപ്പിച്ച കൃഷിയിടം ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ സന്ദർശിക്കുന്നു
തിരുവമ്പാടി: ആനക്കാംപൊയിൽ ചെറുശ്ശേരി പ്രദേശത്ത് കാട്ടാനകളുടെ ആക്രമണത്തിൽ കൃഷിനാശം. വാഴ, തെങ്ങ്, ജാതി, റബർ, കൊക്കോ, കവുങ്ങ് തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. 20 കർഷകർക്ക് കൃഷിനാശമുണ്ടായി. പ്രദേശത്തെ ജനങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള സ്രോതസ്സും കാട്ടാനക്കൂട്ടം നശിപ്പിച്ചു.
രണ്ടാഴ്ചയായി ജനവാസ മേഖലയായ പ്രദേശത്ത് കാട്ടാനകളുടെ ആക്രമണം തുടരുകയാണെന്ന് നാട്ടുകാർ പറഞ്ഞു. വനംവകുപ്പ് ആർ.ആർ.ടി സംഘം സ്ഥലത്തെത്തി ആനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്താൻ ശ്രമം നടത്തുന്നുണ്ട്.
കൃഷിനാശം നേരിട്ട പ്രദേശങ്ങൾ ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ സന്ദർശിച്ചു. കൃഷിനാശം സംഭവിച്ച കർഷകർക്ക് മതിയായ നഷ്ടപരിഹാരം സർക്കാർ നൽകണമെന്നും വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്നും അവർ ആവശ്യപ്പെട്ടു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജ്ന തോരപ്പ, ജോഷി പുല്ലുകാട്ട്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ. മണി, കർഷക കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് റോബർട്ട് നെല്ലിക്ക, തെരുവിൽ പ്രദേശവാസികളായ സോജൻ കുന്നത്തുപൊതിയിൽ, പ്രമോദ് അടുക്കാട്ടിൽ, പ്രസാദ് ഇലഞ്ഞിക്കൽ എന്നിവർ ജില്ല പഞ്ചായത്ത് പ്രസിഡന്റിനെ അനുഗമിച്ചു.


