പതങ്കയത്ത് ഒഴുക്കിൽപെട്ട ഗൈഡിനെ കണ്ടെത്താനായില്ല; ഇന്നും തിരച്ചിൽ തുടരും
text_fieldsആനക്കാംപൊയിൽ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാര ഗൈഡിനായി അഗ്‌നി രക്ഷ സേന തിരച്ചിൽ ഒരുക്കത്തിൽ
തിരുവമ്പാടി: ഇരുവഴിഞ്ഞി പുഴയിൽ ആനക്കാംപൊയിൽ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ വിനോദ സഞ്ചാര ഗൈഡിനെ കണ്ടെത്താനായില്ല. മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ സ്വദേശി ശിബിലി (25) ആണ് ശനിയാഴ്ച വൈകിട്ട് ഒഴുക്കിൽപ്പെട്ടത്. കർണാടകയിൽ നിന്ന് എത്തിയ 11 അംഗ സഞ്ചാരികളുടെ ഗൈഡായി വന്നതായിരുന്നു ശിബിലി. ഒഴുക്കിൽപ്പെട്ട സഞ്ചാരികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശിബിലിയെ കാണാതായത്. മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നു. മുക്കത്ത് നിന്ന് എത്തിയ അഗ്‌നി രക്ഷാ സേന ഞാറാഴ്ച രാവിലെ ഏഴോടെ ഷിബിലിക്കായി തിരച്ചിൽ തുടങ്ങി.
കോഴിക്കോട് നിന്ന് എത്തിയ അഗ്‌നി രക്ഷ സേന സ്‌കൂബ മുങ്ങൽ വിദഗ്ധർ പുഴയിൽ മുങ്ങി തിരച്ചിൽ നടത്തി. സന്നദ്ധ പ്രവർത്തകർ ഡ്രോൺ ഉപയോഗിച്ചും യുവാവിനെ കണ്ടെത്താൻ ശ്രമിച്ചു . ഉച്ചക്ക് പുഴയിൽ മലവെള്ള പാച്ചിലുണ്ടായതിനെ തുടർന്ന് തിരച്ചിൽ നിർത്തി വെക്കുകയായിരുന്നു. മലവെള്ള പാച്ചിലിൽ അഗ്‌നിരക്ഷാ സേനാഗംങ്ങൾ പുഴയുടെ ഇരുകരകളിലേക്കും കയറി രക്ഷപ്പെട്ടു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എൻ. അഹമ്മദ് റഹീഷിന്റെ നേതൃത്വത്തിൽ ആണ് തിരച്ചിൽ നടത്തിയത്. തിരുവമ്പാടി, കോടഞ്ചേരി പൊലീസും സ്ഥലത്തുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ യുവാവിനായുള്ള തിരച്ചിൽ തുടരുമെന്ന് മുക്കം ഫയർ ആൻഡ് റസ്ക്യൂ അധികൃതർ പറഞ്ഞു.
തിരച്ചിലിനിടെ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് റാഫ്റ്റിങ് ഉദ്ഘാടനത്തിൽ പങ്കെടുത്തെന്ന്
തിരുവമ്പാടി : ആനക്കാംപൊയിൽ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാര ഗൈഡിനെ കണ്ടെത്താനുള്ള ശ്രമം തുടരവെ ,പ്രദേശത്ത് റാഫ്റ്റിങ്ങ് ഉദ്ഘാടന ചടങ്ങ് നടത്തിയതായി ആക്ഷേപം. പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് മില്ലി മോഹൻ പങ്കെടുത്തതിനെതിരെയും വിമർശനമുയർന്നു. പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ട സാഹചര്യത്തിൽ റാഫ്റ്റിങ് ഉദ്ഘാടന പരിപാടി മാറ്റിവെക്കണമെന്ന് ആവശ്യമുയർന്നിരുന്നുവത്രെ. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പരിപാടിയിൽ പങ്കെടുത്തതിൽ സി. പി. എം ഏരിയ സെക്രട്ടറി വി.കെ വിനോദ് പ്രതിഷേധിച്ചു. അതേ സമയം, മറ്റ് ജനപ്രതിനിധികളൊന്നും പരിപാടിക്ക് എത്തിയില്ല.


