കാലവർഷം; താലൂക്കിൽ 19 വീടുകൾകൂടി ഭാഗികമായി തകർന്നു; ഒമ്പത് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു
text_fieldsമണിയൂർ മാങ്ങിൽ കൈയിൽ ബിജുവിന്റെ വീടിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നനിലയിൽ
വടകര: ശക്തമായ കാറ്റിലും മഴയിലുമായി താലൂക്കിലെ വിവിധ വില്ലേജ് പരിധിയിൽ 19 വീടുകൾ കൂടി ഭാഗികമായി തകർന്നു. കടലാക്രമണം രൂക്ഷമായ തീരമേഖലയിൽനിന്ന് ഒമ്പത് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ 72 ഓളം വീടുകൾ തകർന്നിരുന്നു. ബുധനാഴ്ച പകൽ മഴക്ക് അൽപം ശമനമുണ്ടായെങ്കിലും വടകരയുടെ തീരമേഖലകളിൽ കടലാക്രമണം രൂക്ഷമാണ്.
അഴിത്തല, കൊയിലാണ്ടി വളപ്പ് എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. കൊയിലാണ്ടി വളപ്പിൽ ഒമ്പത് കുടുംബങ്ങളെയും അഴിത്തലയിൽ മൂന്ന് കുടുംബങ്ങളെയുമാണ് റവന്യൂ അധികൃതർ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചത്. വടകര-പേരാമ്പ്ര സംസ്ഥാന പാതയിൽ തോടന്നൂർ ടൗണിൽ റോഡരികിലെ തണൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെ തോടന്നൂർ എ.ഇ.ഒ ഓഫിസ് പരിസരത്താണ് അപകടം. നാലു മണിക്കൂറുകളോളം വാഹനഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേനയും കെ.എസ്. ഇ.ബി അധികൃതരുമെത്തി മരം മുറിച്ചുമാറ്റി. മരം വീണ് വൈദ്യുതി വിതരണം നിലച്ചു.
വൈദ്യുതിത്തൂൺ വീണ് വീടിന് കേടുപാട്
കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ ഓടൻകാടുമ്മൽ വണ്ണത്താൻ കോട്ടേമ്മൽ കുമാരന്റെ വീടിന് മുകളിൽ വൈദ്യുതിത്തൂൺ വീണു. വീടിന് കേടുപാടുകളുണ്ട്. ബുധനാഴ്ച ഉച്ചക്കുണ്ടായ ശക്തമായ കാറ്റിലും മഴയിലും സമീപത്തെ ഇലക്ട്രിക് ലൈനിൽ മരം വീഴുകയായിരുന്നു. ഇതേത്തുടർന്നാണ് വൈദ്യുതിത്തൂണും ലൈനും വീടിന് മുകളിൽ പതിച്ചത്. വീട് പൂട്ടിയിട്ട സമയത്തായതിനാൽ ആളപായും ഒഴിവായി.