അഴിത്തല ഫിഷ് ലാൻഡിങ് സെന്ററിന് 1.20 കോടിയുടെ ഭരണാനുമതി
text_fieldsഅഴിത്തല ഫിഷ് ലാൻഡിങ് സെന്റർ
വടകര: അഴിത്തല ഫിഷ് ലാൻഡിങ് സെന്ററിന് 1.20 കോടി രൂപയുടെ ഭരണാനുമതിയായി. ഫിഷ് ലാൻഡിങ് സെന്‍റർ യാഥാർഥ്യമാവുന്നതോടെ നഗരസഭയിലെ മത്സ്യബന്ധന മേഖലയിലെ വളർച്ചക്കും മത്സ്യതൊഴിലാളികൾക്കും ഗുണകരമാവും.
ഫിഷ് ലാൻഡിങ് സെന്റർ യാഥാർഥ്യമാകുന്നതിന് കാൽനൂറ്റാണ്ടായി മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു. എസ്റ്റിമേറ്റിൽ നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം നടത്തിയ പ്രവൃത്തികൾ കഴിഞ്ഞുള്ള ബാക്കി പ്രവർത്തനങ്ങൾ നടത്തുന്നതിന് ബഡ്ജറ്റ് ഫണ്ടിലുൾപ്പെടുത്തി വടകര എം.എൽ.എ കെ.കെ. രമയുടെ പ്രൊപ്പോസലായി നൽകിയ 80 ലക്ഷം രൂപ 20 ശതമാനം വർദ്ധന വരുത്തിയാണ് 1.20 കോടി രൂപയാക്കി ഭരണാനുമതി ലഭിച്ചത്.
അഴിത്തല ഫിഷ് ലാൻഡിങ് സെന്റർ നവീകരണ പ്രവൃത്തികൾ നടത്താൻ കൗൺസിലർ പി.വി. ഹാഷിമിന്റെ നേതൃത്വത്തിൽ കേരള നിയമസഭ മത്സ്യത്തൊഴിലാളി അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച ഉപസമിതിയിലും നിരന്തരമായി ഇടപെടൽ നടത്തിയിരുന്നു.
ബെർത്തിങ് ജെട്ടി, ഫിഷ് ലോഡിങ് പ്ലാറ്റ്ഫോം, ലോക്കർ റൂം, കിണർ വെള്ളം സപ്ലൈ ചെയ്യാൻ സംവിധാനം, വൈദ്യുതീകരണവും സോളാർ വിളക്കുകൾ ഒരുക്കൽ, സുരക്ഷ റൂം തുടങ്ങി പ്രവൃത്തികളാണ് നവീകരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


