ഔദ്യോഗിക ആവശ്യങ്ങൾക്ക് സൈക്കിൾ; ജീവനക്കാരിൽ അമർഷം
text_fieldsവടകര: കുടിശ്ശികയെ തുടർന്ന് നഗരസഭ വാഹനങ്ങൾക്ക് പെട്രോൾ പമ്പുകൾ ഇന്ധനം നൽകുന്നത് നിർത്തിയത് വിവാദമായതിനു പിന്നാലെ ജീവനക്കാർ ഔദ്യോഗിക കാര്യങ്ങൾക്ക് സൈക്കിൾ ഉപയോഗിക്കണമെന്ന വിചിത്ര ഉത്തരവുമായി വടകര നഗരസഭ. ഇത് ജീവനക്കാരിൽ കടുത്ത അമർഷത്തിനിടയാക്കിയിട്ടുണ്ട്. നികുതി പിരിവ്, ലൈസൻസ്, പെർമിറ്റ്, അപേക്ഷകൾ, പരാതികൾ എന്നിവ സംബന്ധിച്ചുള്ള ഫീൽഡ് വിഭാഗം പരിശോധനകൾക്കും നോട്ടീസുകൾ, കത്തുകൾ എന്നിവ വിതരണം ചെയ്യുന്നതിനും നഗരസഭയുടെ ഉടമസ്ഥതയിലുള്ള അഞ്ച് സൈക്കിളുകൾ ഉപയോഗിക്കണമെന്നാണ് സർക്കുലർ.
ജീവനക്കാരായ ബിൽ കലക്ടർ, ക്ലർക്ക്, ഹെൽത്ത് ഇൻസ്പെക്ടർമാർ, ഓവർസിയർമാർ എന്നിവർക്ക് ഔദ്യോഗിക യാത്രക്ക് സൈക്കിൾ ഉപയോഗപ്പെടുത്താവുന്നതാണ്. ഇതു സംബന്ധിച്ച രജിസ്റ്റർ ജനറൽ വിഭാഗം സൂപ്രണ്ട് സൂക്ഷിക്കണം. ജീവനക്കാർ യാത്ര പുറപ്പെടുന്ന സമയവും രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നാണ് ഉത്തരവിലുള്ളത്. നഗരസഭ കാർബൺ ഫ്രീ നഗരസഭയായി പ്രഖ്യാപിച്ചതിനാൽ ഓഫിസിന്റെ സുഗമമായ പ്രവർത്തനത്തിനാണ് സൈക്കിൾ ഉപയോഗപ്പെടുത്താൻ ആവശ്യപ്പെടുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്.
എന്നാൽ, വാഹനങ്ങൾക്ക് ഇന്ധനം ലഭിക്കാത്തതിനാലാണ് നഗരസഭയെ ഇത്തരമൊരു തീരുമാനമെടുപ്പിക്കാൻ പ്രേരിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. ഇന്ധനം അടിച്ച വകയിൽ 2.60 ലക്ഷം രൂപ കുടിശ്ശിക വന്നതിനാൽ പെട്രോൾ പമ്പുകൾ നഗരസഭ വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് നിർത്തിയിരുന്നു. വാഹനങ്ങളുടെ സഞ്ചാരവിവരം ലോഗ് ബുക്കിൽ രേഖപ്പെടുത്തണമെന്നാണ് ചട്ടം. എന്നാൽ, ലോഗ് ബുക്കിൽ ചെയർപേഴ്സന്റെ യാത്രാവിവരം രേഖപ്പെടുത്താത്തതിനാൽ അക്കൗണ്ട്സ് വിഭാഗം പമ്പുകൾക്ക് നൽകാനുള്ള പണം നൽകാത്തത് പ്രതിസന്ധിക്കിടയാക്കിയിരുന്നു. നഗരസഭയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയിൽ സാധാരണ ജനങ്ങൾക്ക് കിട്ടേണ്ട സേവനങ്ങൾ വാഹനത്തിന്റെ പേരിൽ വൈകുമെന്നാണ് വിലയിരുത്തുന്നത്.