കടൽഭിത്തി നിർമാണം എങ്ങുമെത്തിയില്ല; തീരദേശവാസികൾ ആശങ്കയിൽ
text_fieldsവടകര സാന്റ് ബാങ്ക്സിൽ കടൽഭിത്തി തകർന്നനിലയിൽ
വടകര: കാലവർഷം പടിവാതിലിലെത്തിയിട്ടും തീരദേശത്തെ കടൽഭിത്തി നിർമാണം എങ്ങുമെത്തിയില്ല, ആശങ്കയോടെ തീരദേശവാസികൾ. കടൽഭിത്തി നിർമിക്കാൻ 62 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി അധികൃതർ മടങ്ങിയെങ്കിലും തുടർനടപടികൾ കടലാസിലൊതുങ്ങി കിടക്കുകയാണ്.
സാന്റ് ബാങ്ക്സിൽ തകർന്ന് കിടക്കുന്ന പുലിമുട്ട് നിർമാണത്തിന് 12 കോടിയുടെയും മറ്റ് ഭാഗങ്ങളിലെ കടൽഭിത്തി നിർമാണത്തിനടക്കം 42.5 കോടി രൂപയുടെ എസ്റ്റിമേറ്റുമാണ് തയാറാക്കിയത്. നിർമാണ സാധനങ്ങളിലുണ്ടായ വില വർധനവടക്കം 64 കോടി രൂപയുടെ പ്രവൃത്തി കടലോര സംരക്ഷണത്തിനു വേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്.
മുകച്ചേരി കടൽപാലത്തിന് സമീപ പ്രദേശങ്ങളിൽ 2.54 കോടിയുടെ പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. മറ്റ് ഭാഗങ്ങളിൽ കടൽഭിത്തി തകർന്ന് കിടക്കുകയാണ്. സാന്റ് ബാങ്ക്സിൽ 25 മീറ്റർ ഭാഗം കടൽഭിത്തി തകർന്ന് കിടക്കുകയാണ്. കോസ്റ്റൽ പൊലീസ് സ്റ്റേഷന് പിൻഭാഗം, പുറങ്കര 300 മീറ്റർ, കൊയിലാണ്ടി വളപ്പ് 200 മീറ്റർ, മുകച്ചേരി കടൽപ്പാലം ഭാഗങ്ങൾ, കുരിയാടി തീരദേശ റോഡ് 150 മീറ്റർ, ഫിഷ് ലാന്റിങ് ഭാഗം, പാണ്ടികശാല വളപ്പ് (തണൽ) എന്നിവിടങ്ങളിലാണ് സംരക്ഷണ വലയമൊരുക്കേണ്ടത്. പാണ്ടികശാല തണൽ ഭാഗങ്ങൾ കടൽഭിത്തി ഉയർത്തിയാൽ മാത്രമെ ഗുണം ചെയ്യുകയുള്ളു.
സി.പി. സ്റ്റോൺ 20-48, 49, 50 ഭാഗങ്ങളും അറ്റകുറ്റപ്പണി ചെയ്ത് സംരക്ഷിക്കേണ്ടതുണ്ട്. കഴിഞ്ഞ കാലവർഷത്തിൽ കടൽക്ഷോഭത്തിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടാവുകയും റോഡുകൾ തകരുകയുമുണ്ടായിരുന്നു. അറ്റകുറ്റപ്പണി നടത്തി കടൽഭിത്തി സംരക്ഷിച്ചില്ലെങ്കിൽ കടലോര മേഖലയിൽ കനത്ത നാശത്തിനിടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.