മുന്നറിയിപ്പില്ലാതെ സർവിസ് റോഡ് അടച്ചു;ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി വടകര
text_fieldsവടകര: അറ്റകുറ്റപ്പണിക്കായി മുന്നറിയിപ്പില്ലാതെ സര്‍വിസ് റോഡ് അടച്ചതോടെ വടകര നഗരവും ദേശീയപാതയും ഗതാഗത കുരുക്കിലായി. തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതൽ പുതിയ ബസ് സ്റ്റാന്‍ഡ് -ലിങ്ക് റോഡ് ജംഗ്ഷന് വരെയുള്ള സര്‍വിസ് റോഡാണ് കരാർ കമ്പനി അധികൃതർ അടച്ച് അറ്റകുറ്റപണി നടത്തിയത്. ഇതോടെ ജീവനക്കാരും വിദ്യാർത്ഥികളും തൊഴിലാളികളും ഗതാഗത കുരുക്കിലായി.
കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട ഭാരം കയറ്റിയ ലോറികളും ബസുകളും ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ കോഴിക്കോട് ഭാഗത്തേക്കുള്ള സര്‍വീസ് റോഡിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതോടെ രണ്ട് വശത്തേക്കുമുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. തുടര്‍ന്ന് കുരുക്ക് കരിമ്പനപ്പാലം വരെ കിലോമീറ്ററുകൾ നീണ്ടു. കരിമ്പനപ്പാലത്തുനിന്ന് എടോടി വഴി പഴയ ബസ് സ്റ്റാന്‍ഡിലൂടെ കണ്ണൂര്‍ ഭാഗത്തേക്ക് പോകാന്‍ വാഹനങ്ങള്‍ ശ്രമിച്ചതോടെ എടോടി ജംഗ്ഷനിലും ഗതാഗതം സ്തംഭിച്ചു. ഇതോടെ യാത്രക്കാരും നാട്ടുകാരും പ്രതിഷേധിക്കുകയും പ്രവൃർത്തി താല്‍ക്കാലികമായി നിര്‍ത്തിവെച്ച് വാഹനങ്ങള്‍ കടന്നുപോകാനുള്ള സൗകര്യം ഒരുക്കുകയുമായിരുന്നു.


