ബസിടിച്ച് രണ്ടുപേർ മരിച്ച സംഭവം; പരിശോധന ശക്തമാക്കി മോട്ടോർവാഹന വകുപ്പ്
text_fieldsവടകരയിൽ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
വടകര: സ്വകാര്യ ബസിടിച്ച് രണ്ടുപേർ മരിക്കാനിടയായ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കി. പെർമിറ്റില്ലാതെ സ്വകാര്യ ബസുകൾ സർവിസ് നടത്തുന്നെന്ന പരാതിയിൽ വടകര ആർ.ടി.ഒയുടെ നേതൃത്വത്തിൽ വടകരയിൽ ബസുകളിൽ പരിശോധന നടത്തി. ബസുകളുടെ പെർമിറ്റ്, ഡ്രൈവർ, കണ്ടക്ടർ എന്നിവരുടെ ലൈസൻസ്, സ്പീഡ് ഗവേണർ, എയർ ഹോൺ, ടയർ കണ്ടീഷൻ, വാതിലുകൾ തുറന്ന് വെച്ചുള്ള സർവിസ് നടത്തൽ എന്നിവയാണ് പരിശോധനക്ക് വിധേയമാക്കിയത്.
15 ബസുകൾ പരിശോധിച്ചതിൽ ആറെണ്ണത്തിന് സ്പീഡ് ഗവേണർ പ്രവർത്തിക്കുന്നില്ലെന്നും എയർ ഹോൺ ഘടിപ്പിച്ച രണ്ട് ബസുകളും ടയർ തേഞ്ഞു തീരാറായ നാല് ബസുകളും കണ്ടെത്തി. ഇവ പരിഹരിച്ച് സർവിസ് നടത്തിയാൽ മതിയെന്ന് നിർദേശിച്ച് പിഴയീടാക്കി. പേരാമ്പ്ര, കൊയിലാണ്ടി, കുറ്റ്യാടി, നാദാപുരം തുടങ്ങിയ സ്ഥലങ്ങളിലും വരും ദിവസങ്ങളിൽ കർശന പരിശോധന നടക്കും. പരിശോധനയിൽ ആർ.ടി.ഒ പി. രാജേഷ്, ജെ.ആർ ഒ.ടി.പി. കെ. സജീഷ്, എം.വി.ഐ. വത്സരാജൻ, എ.എം.വി.ഐ വി.ആർ. നിധിൻ എന്നിവർ പങ്കെടുത്തു.