മകനും രക്ഷിക്കാനിറങ്ങിയ മാതാവും പുഴയിൽ മുങ്ങിമരിച്ചു
text_fieldsആനക്കര/വളാഞ്ചേരി: പുഴയില്‍ ഇറങ്ങിയ മകനും രക്ഷിക്കാന്‍ ശ്രമിച്ച മാതാവും മുങ്ങിമരിച്ചു. കൂടല്ലൂർ കൂട്ടക്കടവ് ഇടപ്പറമ്പിൽ കോമുവിെൻറ മകളും വളാഞ്ചേരി ഇരിമ്പിളിയം വെണ്ടല്ലൂർ കാളിയത്ത് അബ്ദുൽ അസീസിെൻറ ഭാര്യയുമായ ബേബി ഫെമിന (37), മകൻ മുഹമ്മദ് സിനാൻ (ആറ്) എന്നിവരാണ് മരിച്ചത്. ഭാരതപ്പുഴയുടെ കൂടല്ലൂർ കൂട്ടക്കടവിൽ ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം.
ഭാരതപ്പുഴയും തൂതപ്പുഴയും സംഗമിക്കുന്ന കൂട്ടക്കടവ് പാലത്തിെൻറ സമീപമാണ് ഇവർ വെള്ളത്തിൽ മുങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച വിവാഹം കഴിഞ്ഞ ബേബി ഫെമിനയുടെ മകളെയും ഭർത്താവിനെയും കൂട്ടക്കടവിലെ സ്വന്തം വീട്ടിലേക്ക് വിരുന്നിന് ക്ഷണിച്ചപ്പോൾ എത്തിയതായിരുന്നു ഇവർ. ഇവരുടെ വീടിെൻറ തൊട്ടടുത്തുള്ള പുഴയിലാണ് ഇറങ്ങിയത്. ഈ ഭാഗത്ത് പൊതുവേ ഒഴുക്ക് കൂടുതലും ചളി നിറഞ്ഞതുമാണ്.
മുഹമ്മദ് സിനാൻ പുഴയിൽ ഇറങ്ങിയപ്പോൾ ചളിയിൽ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. മകനെ രക്ഷിക്കാനാണ് ഉമ്മ ബേബിയും ഇറങ്ങിയത്. കൂടെയുണ്ടായിരുന്ന സഹോദരൻ റിയാസ് രണ്ടുപേരെയും പിടിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാരുടെ നേതൃത്വത്തിൽ മൃതദേഹങ്ങൾ കരക്കെത്തിച്ചു. ബേബിഫെമിനയുടെ മൃതദേഹം എടപ്പാൾ സ്വകാര്യ ആശുപത്രിയിലും മുഹമ്മദ് സിനാേൻറത് കൂറ്റനാട് സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. തൃത്താല പൊലീസ് ഇൻക്വസ്റ്റ് നടത്തി. ബേബി ഫെമിനയുടെ മറ്റു മക്കൾ: സന, ലിയ, റബിയ ഷെറിൻ. മാതാവ്: ആമിനക്കുട്ടി. സഹോദരങ്ങള്‍: ഫിറോസ്, ജാഫര്‍, റിയാസ്.