വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നിലച്ചു; സർക്കാറിന് നഷ്ടം ലക്ഷങ്ങൾ
text_fieldsകോഴിക്കോട്: പരിശോധന ഫീസടക്കാൻ കഴിയാത്തതുമൂലം മോട്ടോർ വാഹന വകുപ്പിന്റെ ഫിറ്റ്നസ് പരിശോധനകൾ നിലച്ചു. യന്ത്രവത്കൃത വാഹനപരിശോധന കേന്ദ്രങ്ങളിലെ (ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്റര്‍) പരിശോധനകൾ നിശ്ചലമായതിനു പിന്നാലെയാണ് ഉദ്യോഗസ്ഥർ നേരിട്ട് നടത്തുന്ന പരിശോധനകളും മുടങ്ങിയത്. കഴിഞ്ഞയാഴ്ച അവസാനം മുതലാണ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനയും നിലച്ചത്. നൂറുകണക്കിന് വാഹന ഉടമകൾ ഇതുമൂലം ദുരിതത്തിലായി. യന്ത്രവത്കൃത വാഹനപരിശോധന നിലച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോഴാണ് ആകെ ആശ്രയമായ ഉദ്യോഗസ്ഥരുടെ പരിശോധനയും നിന്നത്.
സംസ്ഥാനത്തെ മറ്റ് എട്ട് കേന്ദ്രങ്ങൾക്കൊപ്പമാണ് ജില്ലയിലും ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്റര്‍ (എ.ടി.സി) നടപ്പാക്കിയത്. എ.ടി.സി സെന്ററുകളിലെ പരിശോധന നിലച്ചതോടെ അതത് കേന്ദ്രങ്ങളിൽ വാഹൻ ഓൺലൈൻ പോർട്ടലിൽ ഫീസ് അടച്ച് ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ച് ഫിറ്റ്നസ് നൽകുന്ന സംവിധാനമായിരുന്നു കുറച്ചുകാലങ്ങളായി.
കഴിഞ്ഞ ദിവസം മുതൽ വാഹനിൽ ഫീസ് അടക്കുന്ന സംവിധാനം എൻ.ഐ.സി നിർത്തലാക്കി. കേന്ദ്ര സർക്കാർ നിർദേശപ്രകാരം ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്റർ പ്രവർത്തിക്കുന്നുണ്ടെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് വാഹനിൽ ഫീസടക്കാനുള്ള സംവിധാനം നിർത്തലാക്കിയതെന്നാണ് വിവരം.
ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്ററുകളുടെ പരിപാലനം ഏറ്റെടുത്ത കരാർ കമ്പനിക്ക് ലക്ഷക്കണക്കിന് രൂപ കുടിശ്ശികയായതിനാൽ വർഷങ്ങളായി പല കേന്ദ്രങ്ങളിലെയും യന്ത്രപരിശോധന നിലച്ചിരിക്കുകയുമാണ്. പ്രതിദിനം അറുപതോളം വാഹനങ്ങളുടെ ഫിറ്റ്നസാണ് ഓരോ കേന്ദ്രങ്ങളിലും നടത്തിയിരുന്നത്. മുമ്പ് ഫീസടച്ചതിന്റെ നാമമാത്രമായ ടെസ്റ്റുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഓരോ സെന്ററുകളിലും നടന്നത്.
എല്ലാ ട്രാൻസ്പോർട്ട് വാഹനങ്ങളും ഓട്ടോമാറ്റിക്കായി ഫിറ്റ്നസ് പരിശോധന നടത്തണമെന്ന കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ കർശന നിർദേശത്തെത്തുടർന്ന് ഓട്ടോമാറ്റിക് ഫിറ്റ്നസ് പരിശോധന സെന്ററുകൾ തുടങ്ങുന്നതിന് മോട്ടോർ വാഹനവകുപ്പിന്റെ നെട്ടോട്ടത്തിനിടെയാണ് ഉള്ളവയും നിലച്ചത്. സംസ്ഥാനത്ത് പുതുതായി 19 ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്ററുകൾ തുടങ്ങാൻ മോട്ടോർ വാഹനവകുപ്പ് നീക്കമാരംഭിച്ചിട്ടുണ്ടെങ്കിലും നിലവിലെ ഒമ്പത് ഓട്ടോമാറ്റിക് സെന്ററുകളും പൂട്ടിക്കിടക്കുകയുമാണ്.