കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു
text_fieldsകൂരാച്ചുണ്ട് പഞ്ചായത്തിലെ മണ്ടോപാറ ഭാഗത്ത് റീജയുടെ വാഴകൃഷി കാട്ടാനകൾ നശിപ്പിച്ച നിലയിൽ
ബാലുശ്ശേരി: കൂരാച്ചുണ്ട് പഞ്ചായത്തിലെ മണ്ടോപ്പാറ ഭാഗത്ത് കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വനമേഖലയിൽ നിന്നിറങ്ങിയ ആനകൾ ജനവാസ കേന്ദ്രത്തിലെത്തി നാശനഷ്ടങ്ങൾ വരുത്തിയത്. പ്രദേശത്തെ കർഷകരായ റീജ വെള്ളരിങ്ങാട്ട്, ബിജി ഒറ്റപ്ലാക്കൽ എന്നിവരുടെ കൃഷിയിടങ്ങളിലാണ് പ്രധാനമായും കാട്ടാനകൾ നാശനഷ്ടം വിതച്ചത്.
റീജയുടെയും ബിജിയുടെയും പറമ്പിലുണ്ടായിരുന്ന നൂറോളം കുലച്ചതും അല്ലാത്തതുമായ വാഴകളും അമ്പതിലധികം കപ്പയും ആനകൾ പിഴുതെറിയുകയും ചവിട്ടി നശിപ്പിക്കുകയും ചെയ്‌തു. കനത്ത നാശനഷ്ടമാണ് കർഷകർക്കുണ്ടായത്. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, വാർഡ് മെംബർ പ്രബീഷ് തളിയോത്ത്, സണ്ണി ജോസഫ് കാനാട്ട്, എൻ.ജെ. ആൻസമ്മ എന്നിവർ സ്ഥലം സന്ദർശിച്ചു. കൃഷിനാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടു.


