അടച്ചിട്ട വാടക വീട്ടിൽ നിന്ന് 14 കി.ഗ്രാം കഞ്ചാവ് പിടികൂടി
text_fieldsഅങ്ങാടിപ്പുറം പുത്തനങ്ങാടിയിൽ നിന്ന് പിടികൂടിയ കഞ്ചാവ്
അങ്ങാടിപ്പുറം: മുൻ കഞ്ചാവ് കേസ് പ്രതിയെ തേടി എത്തിയ എക്സൈസ് സംഘം അടച്ചിട്ട വാടക വീട്ടിൽ നിന്ന് പരിശോധനയിൽ 14 കി.ഗ്രാം കഞ്ചാവ് പിടികൂടി. അങ്ങാടിപ്പുറം പുത്തനങ്ങാടി മാലാപറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ച 14 കിഗ്രാം കഞ്ചാവ് കണ്ടെടുത്തത്.
വൈലോങ്ങരയിൽ എക്സൈസ് വകുപ്പിന്റെ സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ച് മുൻ കഞ്ചാവ് കേസ് പ്രതി കൂടിയായ സക്കീറും സംഘവും രക്ഷപെട്ടതോടെയാണ് ഇവർ താമസിക്കുന്ന വാടക വീട്ടിലെത്തിയത്. സംഭവത്തിൽ പ്രതി പുലാമന്തോൾ പരപ്പിൽ വീട്ടിൽ സക്കീറി (34) നെതിരെ കേസെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ ജയേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന സംഘമെത്തിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ ചാക്കിൽ കെട്ടിവെച്ച നിലയിലായിരുന്നു കഞ്ചാവ്. ഇത് അളന്നു തൂക്കുന്നതിനും പാക്കറ്റുകളാക്കുന്നതിനുമുള്ള വസ്തുക്കളും കണ്ടെടുത്തു. സക്കീറിനെതിരെ പെരിന്തൽമണ്ണ എക്സൈസ് സ്റ്റേഷനിലും ഒറ്റപ്പാലം പൊലീസിലും കേസുള്ളതായും മയക്കുമരുന്നുകൾക്കായുള്ള പരിശോധന ശക്തമായി തുടരുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു. അസി. എക്സൈസ് ഇൻസ്പെക്ടർ ആസിഫ് ഇഖ്ബാൽ, പ്രിവന്റീവ് ഓഫിസർ കെ.എസ് അരുൺകുമാർ, പ്രഭാകരൻ പള്ളത്ത്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. നിപുൺ, കെ. സബീർ, കെ. വിനീത്, നൗഫൽ പഴേടത്ത്, കെ.വി. അനീസ് ബാബു, പി. ശ്രീജിത്ത്, വനിത സിവിൽ എക്സൈസ് ഓഫിസർ വി.വി. രൂപിക എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


