കോൾപ്പാടങ്ങളിൽ ഒളിച്ചിരിക്കുന്ന മരണക്കയങ്ങൾ; ഉല്ലസിക്കാനെത്തുന്നവർ ജാഗ്രത പാലിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് മരണം
text_fieldsനിറഞ്ഞു കവിഞ്ഞ ചിറവല്ലൂരിലെ കോൾപാടം
ചങ്ങരംകുളം: വർഷപാതത്തിൽ വെള്ളം നിറഞ്ഞു കിടക്കുന്ന കോൾ കോൾപാടങ്ങളും കായലുകളും എന്നും ഹൃദയം തുടിക്കുന്നനയന മനോഹരങ്ങളായ കഴ്ചകളാണ്. എന്നാൽ ഇവിടങ്ങളിൽ ഹൃദയം തകർക്കുന്ന മരണ കഥകളും ഏറെ. കഴിഞ്ഞ ഏതാനും വർഷങ്ങളായി കോൾ പാടങ്ങളിൽ ആവർത്തിച്ച് കേട്ടത് ദുരന്തകഥകളാണ്. കോൾപാടങ്ങളിൽ കൂട്ടുകാരോടൊത്ത് ഉല്ലസിക്കാനെത്തുന്നവർ പലരും അപകടങ്ങൾ കാത്തിരിക്കുന്നത് അറിയുന്നില്ല. ചൊവ്വാഴ്ച അയിലക്കാട് കായലിൽ മുങ്ങിമരിച്ച മുഹമ്മദ് സിനാൻ ഉൾപ്പെടെ ഓരോ വർഷവും പ്രദേശത്ത് ദുരന്തങ്ങളുടെ തുടർക്കഥയാണ്. കഴിഞ്ഞ വർഷത്തിൽ നന്നംമുക്ക് കോൾ പാടത്ത് കുളിക്കാനെത്തിയ രണ്ടു യുവാക്കൾ തോണി മറിഞ്ഞ് മരണപ്പെട്ടിരുന്നു.
അതിന് മുമ്പ് ഒതളൂരിൽ വിരുന്നെത്തിയ രണ്ട് കുട്ടികളാണ് പാടത്ത് മുങ്ങി മരിച്ചത്. കഴിഞ്ഞ വർഷത്തിൽ നന്നംമുക്കിൽ കോൾ പാടത്തെ കുളത്തിൽ വീണ് കുട്ടി മരിച്ചു. നാടിനെ നടുക്കിയ നരണിപ്പുഴ തോണി ദുരന്തത്തിൽ മരിച്ച കുട്ടികളും കോൾപാടങ്ങളിലെ ദുരന്തത്തിൻന്റെ ഇരകളാണ്. 2017ൽ ആറു കുട്ടികളാണ് നരണിപ്പുഴയിൽ വെള്ളത്തിൽ മുങ്ങിമരിച്ചത്. ചിയ്യാനൂർ പാടത്ത് ഒരു വീട്ടിലെ രണ്ട് കുട്ടികൾ പാടത്തെ വെള്ളത്തിൽ വീണ് മുങ്ങി മരിച്ചിരുന്നു.
കോൾ പാടങ്ങളിൽ നിഗൂഡമായ അടിയൊഴുക്കുകളും വ്യാപിച്ചു കിടക്കുന്ന പായലുകളുംചണ്ടികളും ചില ഭാഗങ്ങളിൽ രൂപപ്പെടുന്ന ചുഴികളും പുതച്ചേറുകളും മരണത്തിന്റെ കയങ്ങളാണ്. ദൂരപ്രദേശങ്ങളിൽ മഴ പെയ്താൽ പോലും കോൾനിലങ്ങളിൽ അടിയൊക്കും ചുഴിയും രൂപപ്പെടാറുണ്ട്. കോൾനിലങ്ങളിലെ വലിയ ഗർത്തങ്ങളിൽ രൂപപ്പെടുന്ന ചുഴികളിൽ അകപ്പെട്ടാൽ നീന്തൽ അറിയുന്നവർക്കുപോലും രക്ഷപ്പെടാൻ കഴിയില്ല. ഒഴിവു ദിവസങ്ങളിൽ കുട്ടികൾ കൂട്ടുകൂടി കോൾപാടങ്ങളിലേക്ക് കുളിക്കാനും കാഴ്ച കാണാനും പോകുന്നതിൽ രക്ഷിതാക്കൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.ഇനിയും മഴ പെയ്യാനിരിക്കെ കോൾപാടങ്ങൾ ഇതിനകം നിറഞ്ഞു കവിഞ്ഞ നിലയിലാണ്.