നെല്ല് സംഭരണം വൈകുന്നു; കർഷകർ ദുരിതത്തിൽ
text_fieldsകൊയ്ത്ത് കഴിഞ്ഞ കോലത്തുപാടത്തെ കർഷകൻ നെല്ല് ഉണക്കി ഫാനിന്റെ സഹായത്താൽ പതിര് നീക്കം ചെയ്യുന്നു
ചങ്ങരംകുളം: കോൾ മേഖലയിൽ കൊയ്ത്ത് കഴിഞ്ഞ് ഏറെ ദിവസങ്ങൾ പിന്നിട്ടിട്ടും നെല്ല് സംഭരണം പൂർത്തിയായിട്ടില്ല. വിവിധ കാരണങ്ങൾ പറഞ്ഞ് ചിലയിടങ്ങളിൽ സംഭരണം വൈകുന്നത് കർഷകരെ ദുരിതത്തിലാക്കുകയാണ്. ഇടക്കിടെ പെയ്യുന്ന മഴ പ്രയാസം ഇരട്ടിയാക്കുകയാണ്. മഴയിൽ നിന്ന് കൊയ്തെടുത്ത നെല്ല് സംരക്ഷിക്കാൻ മതിയായ സംഭരണ സംവിധാനങ്ങളില്ലാതെ കർഷകർ കഷ്ടപ്പെടുകയാണ്.
'നെല്ല് ഉണക്കം പോരെന്നും വൃത്തിയാക്കണമെന്നും പൂർണമായും പതിരുകൾ വേർതിരിക്കണമെന്നും പൊടി നീക്കം ചെയ്യണമെന്നും പറഞ്ഞാണ് അധികൃതർ നെല്ല് എടുക്കാൻ വൈകുന്നത്. തുടർന്ന് കൊയ്തെടുത്ത നെല്ല് ഉണക്കിയും പതിര് കളഞ്ഞും മലക്കം മറിയുമ്പോഴാണ് വേനൽമഴ പ്രയാസം വിതക്കുന്നത്. കൊയ്തെടുത്ത നെല്ല് ടാർപായ ഇട്ടുമൂടിയും ചാക്കിൽ നിറച്ചുമാണ് മഴ നനയാതെ സംരക്ഷിക്കുന്നത്.
കോലത്തു പാടം കോൾ പടവിൽ കൊയ്ത്ത് കഴിഞ്ഞ് രണ്ടഴ്ചയായിട്ടും സംഭരണം നടന്നിട്ടില്ല. തൊഴിലാളികളെ വെച്ചതിനും ഫാനും ടാർപായയും വാടകക്ക് എടുത്തതിനുമെല്ലാം വൻ നഷ്ടമാണ് ഇപ്പോൾ കർഷകർക്ക് ഉണ്ടാകുന്നത്. പ്രയാസങ്ങൾ മൂലം പലരും കിട്ടിയ വിലക്ക് കൊടുക്കാൻ തയാറായിട്ടും സംഭരണം നടക്കാതെ പോവുകയാണ്. കഴിഞ്ഞവർഷങ്ങളിൽ കൊയ്ത്ത് കഴിഞ്ഞ നെല്ല് വേഗത്തിൽ സപ്ലൈകോ സംഭരിച്ചിരുന്നു.
ഈ വർഷമാണ് പല കാരണങ്ങൾ പറഞ്ഞ് കഷ്ടപ്പെടുത്തുന്നതെന്ന് കർഷകർ പറയുന്നു. അതേസമയം പൂർണമായും വൃത്തിയാക്കാത്ത നെല്ല് കമ്പനികൾ എടുക്കുന്നില്ലെന്നാണ് സപ്ലൈകോ അധികൃതർ പറയുന്നത്. സംഭരണത്തിനായി എത്തിയപ്പോൾ നെല്ല് പരിശോധിച്ച് വീണ്ടും വൃത്തിയാക്കണമെന്ന് കർഷകരോട് ആവശ്യപ്പെടുകയായിരുന്നു.
സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്ന ചെറുകിട കർഷകർക്കിത് നഷ്ട കച്ചവടമാവുകയാണ്. ബുദ്ധിമുട്ടിലാക്കുന്ന പ്രവർത്തികൾ തുടരുന്ന പക്ഷം കൃഷി ഭൂമി തരിശിടാൻ നിർബന്ധിതരാകുമെന്ന് കർഷകർ പറയുന്നു.