മുണ്ടകന്‍ കൃഷിക്ക് വെള്ളമില്ല; ആധിയൊഴിയാതെ കര്‍ഷകര്‍
text_fieldsപള്ളിക്കര കിഴിക്കര പാടശേഖരങ്ങളിലെ കൃഷിയിടങ്ങൾ ജില്ല പഞ്ചായത്ത് അംഗം
അഷ്ഹര്‍ പെരുമുക്ക് സന്ദര്‍ശിക്കുന്നു
ചങ്ങരംകുളം: ജലക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് പള്ളിക്കര കിഴിക്കര പാടശേഖരങ്ങളിലെ നെല്‍കര്‍ഷകര്‍ ആശങ്കയില്‍. കതിരിട്ടുതുടങ്ങിയ പ്രദേശത്തെ 80 ഏക്കറോളം വരുന്ന മുണ്ടകന്‍ കൃഷിയാണ് വെള്ളം വറ്റിയതോടെ പ്രതിസന്ധിയിലായത്. വേനല്‍ കടുത്തതോടെയാണ് ജലാശയങ്ങള്‍ വറ്റിത്തുടങ്ങിയത്.
പ്രദേശത്ത് തോടുകളും കുളങ്ങളും മറ്റു ജലത്രോതസ്സുകളും വരണ്ടുതുടങ്ങിയതോടെയാണ് കര്‍ഷകരുടെ ആശങ്ക വർധിക്കുന്നത്. വരുംദിവസങ്ങളില്‍ വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ ചൂട് വർധിക്കുകയും വരള്‍ച്ച കൂടുതല്‍ രൂക്ഷമാകുകയും ചെയ്യുമെന്നാണ് കര്‍ഷകരുടെ പരാതി.
ലക്ഷങ്ങള്‍ ചെലവിട്ടാണ് കൃഷി ഇറക്കിയതെന്നും അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ നെല്ല് വിളയുന്നതിന് മുമ്പുതന്നെ ഉണങ്ങുകയും കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടമുണ്ടാവുമെന്നും കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 30 ഏക്കറോളം കൃഷി ഇത്തരത്തില്‍ കൊയ്തെടുക്കാനാവാതെ നശിച്ചിരുന്നു.
കര്‍ഷകരുടെ പരാതിയില്‍ ജില്ല പഞ്ചായത്ത് അംഗം അഷ്ഹര്‍ പെരുമുക്ക് കൃഷിസ്ഥലം സന്ദര്‍ശിച്ചു.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മുണ്ടകന്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ അടിയന്തര ഇടപെടല്‍ നടത്താന്‍ ശ്രമിക്കുമെന്ന് അഷ്ഹര്‍ കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.


