മലപ്പുറത്തിന്‍റെ സിവിൽ സർവിസ്: പി.എ.എം. അബ്ദുൽ ഹക്കീം; ആദ്യ ഐ.എ.എസുകാരൻ
text_fieldsപി.എ.എം. അബ്ദുൽ ഹക്കീം
മനസ്സന്നിധ്യം കൊണ്ട് മലബാർ മുസ്ലിംകൾക്കിടയിൽനിന്ന് ആദ്യമായി ഐ.എ.എസ് നേടിയ വ്യക്തിയാണ് വണ്ടൂർ പള്ളിക്കുന്ന് സ്വദേശിയായ പൊതുവച്ചോല മുഹമ്മദ് അബ്ദുൽ ഹക്കീം. സർവിസിൽനിന്ന് വിരമിച്ച അദ്ദേഹം ഇപ്പോൾ കോഴിക്കോട്ടെ വസതിയിൽ വിശ്രമ ജീവിതത്തിലാണ്. 1969ൽ സിവിൽ സർവിസ് നേടിയ ഇദ്ദേഹം മഹാരാഷ്ട്ര രത്നഗിരിയിൽ അസി. കലക്ടറായായിരുന്നു ആദ്യ നിയമനം. പിന്നീട് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജോയന്‍റ് സെക്രട്ടറി ഉൾപ്പെടെ നിരവധി പോസ്റ്റുകളിൽ സേവനം ചെയ്തു. 2006ൽ ഡൽഹിയിൽ കൃഷി വകുപ്പ് സെക്രട്ടറിയായാണ് വിരമിച്ചത്.
എസ്.എസ്.എൽ.സിക്കുശേഷം ബി.എസ്‍സി ഫിസിക്സിൽ റാങ്ക് നേടിയ ഹക്കീം ആലുവ യു.സി കോളജിൽനിന്ന് റാങ്കും സ്വന്തമാക്കി. തുടർന്ന് എം.എസ്‍സി പഠനം പൂർത്തിയാക്കിയ ശേഷം ഫാറൂഖ് കോളജിൽ അധ്യാപകനായി. 23ാം വയസ്സിലാണ് സിവിൽ സർവിസ് ലഭിച്ചത്. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷണം നടത്തുന്നതിനിടെയാണ് സിവിൽ സർവിസിലേക്ക് തിരിയുന്നത്. കോഴിക്കോട് സ്വദേശിനി നജ്മയാണ് ഭാര്യ. മക്കൾ: സബിത, റഷീദ.