പരിധി ലംഘിച്ച് കപ്പലുകളുടെ അപകടയാത്ര; മത്സ്യത്തൊഴിലാളികൾക്ക് ഭീഷണി
text_fieldsപൊന്നാനി: കപ്പൽച്ചാല്‍ ലംഘിച്ച് തീരക്കടലിലേക്കു കയറി കപ്പലുകളുടെ അപകടയാത്ര പതിവാകുന്നു. ബോട്ടുകൾ മത്സ്യബന്ധനം നടത്തുന്നതിന് സമീപത്തുകൂടിയാണ് ഇവ കടന്നുപോകുന്നത്. ഒരു വർഷം മുമ്പ് ചാവക്കാട് കടലിൽ പൊന്നാനി സ്വദേശിയുടെ ബോട്ടിൽ കപ്പലിടിച്ച് രണ്ടു മനുഷ്യജീവനുകൾ പൊലിഞ്ഞത് പാത ലംഘിച്ചതിനാലായിരുന്നു.
നിയന്ത്രണരേഖ ലംഘിച്ചുള്ള സഞ്ചാരത്തിൽ ഇല്ലാതാകുന്നത് ജീവനുകൾ മാത്രമല്ല, ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ബോട്ടുകൾകൂടിയാണ്. തീരത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ വരെ അകലെയുള്ള അംഗീകൃത ചാലുകളിലൂടെയാണ് കപ്പല്‍ സഞ്ചരിക്കേണ്ടത്.
പലപ്പോഴും ചാൽ ലംഘിച്ച് തീരക്കടലിലേക്കു കയറി ബോട്ടുകളിലും വള്ളങ്ങളിലും ഇടിക്കുന്ന കപ്പലുകൾ നിർത്താതെ പോകുന്നു. ഇവയെ കണ്ടെത്തൽ പ്രയാസകരവുമാണ്. വിദേശ കപ്പലുകളാണെങ്കില്‍ അതിര്‍ത്തി കടന്നാല്‍ നടപടിയെടുക്കാനും കഴിയാറില്ല.
വലിയ കപ്പലുകള്‍ കടന്നുപോകുമ്പോൾ മൂന്നു കിലോമീറ്ററോളം അതിന്റെ ഓളമുണ്ടാകും. ഇതറിയാവുന്ന മത്സ്യത്തൊഴിലാളികളധികവും ഈ പരിധി താണ്ടാറില്ല. എന്നാല്‍, ചാല്‍വിട്ട് കപ്പല്‍ തീരക്കടലിലേക്ക് ഇറങ്ങുമ്പോള്‍ ഓളങ്ങള്‍ കൂടുതല്‍ തീരത്തോട് അടിക്കും. ആ പ്രഹരത്തില്‍ ചെറുവള്ളങ്ങള്‍ തലകുത്തനെ മറിയും. വിവരം പലതവണ കോസ്റ്റ് ഗാര്‍ഡിനെയും തീരദേശ പൊലീസിനെയും അറിയിച്ചെങ്കിലും നടപടിയുണ്ടാകാറില്ലെന്ന് ബോട്ട് ഓണേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ല പ്രസിഡൻറ് കെ. സജാദ് പറയുന്നു.
തീരക്കടൽ മത്സ്യബന്ധനത്തിനു പുറമെ വലിയ ബോട്ടുകൾ ആഴക്കടൽ മത്സ്യബന്ധനവും നടത്താറുണ്ട്. ഇത്തരം ബോട്ടുകൾ അപകട സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ വരെയാണ് കടലില്‍ ഇന്ത്യയുടെ അധികാരപരിധി.
ടെറിേട്ടാറിയല്‍ സീ എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് പരിശോധനക്ക് കോസ്റ്റ് ഗാര്‍ഡിനും കോസ്റ്റൽ പൊലീസിനും അധികാരമുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷയൊരുക്കാന്‍ ചേര്‍ന്ന സംയുക്തയോഗത്തില്‍ പുറംകടലില്‍ 24 മണിക്കൂര്‍ നിരീക്ഷണവും പട്രോളിങ്ങും നടത്തുമെന്ന് കോസ്റ്റല്‍ഗാര്‍ഡും നാവികസേനയും ഉറപ്പുനല്‍കിയിരുന്നു. എന്നാൽ, കൃത്യമായ പരിശോധനകള്‍ ഇപ്പോഴും നടക്കുന്നില്ല. നിരീക്ഷണമില്ലാതെ വന്നതോടെ വിദേശകപ്പലുകള്‍ തോന്നുംപടി തീരക്കടലിലേക്ക് കയറുകയാണ്.