ജില്ലക്ക് കൂടുതൽ ഓർഡിനറി ബസുകൾ വേണം -ജില്ല പഞ്ചായത്ത്
text_fieldsമലപ്പുറം: ജില്ലയിലെ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി കൂടുതൽ ഓർഡിനറി ബസുകൾ അനുവദിക്കണമെന്നും, അരീക്കോട്ട് ഡിപ്പോ സ്ഥാപിക്കണമെന്നും ജില്ല പഞ്ചായത്ത് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ‘പ്രിയദർശിനി’ പദ്ധതി ആനുകൂല്യം പരിമിത സൗകര്യങ്ങൾ കാരണം ജില്ലയിലെ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല. 14 ജില്ലകളിൽ ഏറ്റവും കുറവ് കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകൾ സർവീസ് നടത്തുന്ന ജില്ലയാണ് മലപ്പുറം. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷാഹിന നിയാസി അവതരിപ്പിച്ച പ്രമേയത്തെ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആലിപ്പറ്റ ജമീല പിന്താങ്ങി.
‘വിർച്വൽ ഓട്ടോപ്‌സി’ പദ്ധതി വേഗത്തിൽ നടപ്പിലാക്കണമെന്നും ജില്ലയിൽ പൈലറ്റ് പ്രോജക്റ്റുകളായി ആരംഭിക്കണമെന്നും യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ചങ്ങരംകുളം ഡിവിഷൻ അംഗം അഷ്ഹർ പെരുമുക്കാണ് അവതരിപ്പിച്ചത്. പൂക്കോട്ടൂർ ഡിവിഷൻ മെമ്പർ ഡോ. പി.എച്ച്. ആയിഷ ബാനു പിന്താങ്ങി. താഴേക്കോട് പഞ്ചായത്തിലെ അരുക്കുപറമ്പ് വില്ലേജ് ആസ്ഥാനമായി ഗവ. ഹയർസെക്കന്ററി സ്കൂൾ സ്ഥാപിക്കണമെന്ന് പ്രമേയത്തിലൂടെ ഏലംകുളം ഡിവിഷൻ അംഗം സാജിത ടീച്ചർ ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. മികവിനുള്ള സർക്കാർ അംഗീകാരം ലഭിച്ച മലപ്പുറം ജില്ല സഹകരണ ആശുപത്രിക്കുള്ള ഉപഹാരം ആശുപത്രി പ്രസിഡന്റ് കെ.പി.എ മജീദിന് സമ്മാനിച്ചു.


