പന്താവൂർ പാലം ലിഫ്റ്റ് ഇറിഗേഷനിൽ പമ്പിങ് നടന്നില്ല; വരൾച്ച രൂക്ഷമാകും
text_fieldsപന്താവൂർ ലിഫ്റ്റ് ഇറിഗേഷൻ
ചങ്ങരംകുളം: ഈ വർഷം പന്താവൂർ പാലം ലിഫ്റ്റ് ഇറിഗേഷനിൽ പമ്പിങ് നടക്കാത്തതിനാൽ സമീപ പ്രദേശങ്ങളിൽ വരൾച്ച രൂക്ഷമാകാൻ സാധ്യതയേറെ. വേനലിന്‍റെ തുടക്കത്തിൽ ഈ പ്രദേശത്ത് പമ്പിങ് നടത്താത്തതിനാൽ വേനൽമഴയില്ലെങ്കിൽ ശക്തമായ വരൾച്ചയുടെ കാലമാണ് പ്രദേശവാസികളെ കാത്തിരിക്കുന്നത്.
പന്താവൂർ, തച്ചുപറമ്പ്, കക്കിടിപ്പുറം, ആലങ്കോട്, അട്ടേകുന്ന്, പന്താംകുന്ന് തുടങ്ങിയ പ്രദേശങ്ങളിലെ കാർഷിക മേഖലക്കും കുടിവെള്ളക്ഷാമത്തിനും ഇടവിളകൃഷിക്കും ഏറെ സഹായകമായിരുന്ന പദ്ധതിയാണ് അധികൃതരുടെ അനാസ്ഥമൂലം പ്രവർത്തിക്കാതിരുന്നത്. പന്താവൂരിലെ പമ്പ്ഹൗസിൽ ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച ഷട്ടറുകളെല്ലാം ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഉപയോഗിക്കാൻ കഴിയുന്നില്ല എന്നുള്ള പരാതി ഏറെയാണ്.
പമ്പിങ് നടത്തുന്ന വർഷങ്ങളിൽ ഈ പ്രദേശങ്ങളിലെ രക്ഷമായ കുടിവെള്ളക്ഷാമത്തിനും മറ്റും ഏറെ സഹായകമായിരുന്നു. ഇപ്പോൾ പമ്പിങ് നടത്താത്തതിനാൽ കിണറുകൾ വറ്റി ജലക്ഷാമം രൂക്ഷമാവുകയാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഫോട്ടോയിൽ കാണുന്നപോലെ ജലം സംഭരിച്ചുവെച്ചിരുന്ന ഇവിടെ ഇന്ന് വറ്റിക്കിടക്കുകയാണ്. എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും അത് ഉപയോഗപ്പെടുത്താൻ കഴിയാതെ വേനലിൽ ദുരിതത്തിനായി കാത്തിരിക്കുകയാണ് നമ്മൾ.


