ഇരുട്ടുകുത്തിയില്‍ പാലം യാഥാര്‍ഥ്യമായില്ല; ആദിവാസികളുടെ ദുരിതം തുടരുന്നു
text_fieldsമുണ്ടേരി ഇരുട്ടുകുത്തിയില്‍ ചാലിയാര്‍ പുഴക്ക് കുറുകെ നിര്‍മാണത്തിലിരിക്കുന്ന പാലം
എടക്കര: മുണ്ടേരി ഇരുട്ടുകുത്തിയില്‍ പാലം നിര്‍മാണം എങ്ങുമെത്തിയില്ല, ആദിവാസികളുടെ ദുരിതം തുടരുന്നു. ഞായറാഴ്ച ജലനിരപ്പുയർന്നതിനെ തുടർന്ന് ചാലിയാര്‍ പുഴ കടക്കാനാകാതെ യുവാക്കൾ മുണ്ടേരി വിത്തുകൃഷിത്തോട്ടത്തില്‍ കുടുങ്ങിയത് മണിക്കൂറുകള്‍. നിലമ്പൂരില്‍ നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് ഇവരെ അക്കരയെത്തിച്ചത്.
2019 ലെ പ്രളയത്തിലാണ് ചാലിയാര്‍ പുഴക്ക് കുറുകെ ഇരുട്ടുകുത്തിയിലുണ്ടായിരുന്ന നടപ്പാലം ഒലിച്ചുപോയത്. ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, വാണിയംപുഴ, കുമ്പളപ്പാറ എന്നീ നാല് നഗറുകളിലെ ആദിവാസികള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുണ്ടായിരുന്ന ഏക മാര്‍ഗമായിരുന്നു ഈ നടപ്പാലം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മഴക്കാലമായാല്‍ നാല് നഗറുകളിലെയും ആദിവാസികള്‍ ഒറ്റപ്പെടുന്ന അവസ്ഥയാണ് ഉണ്ടായത്.
പുഴയിലെ കുത്തൊഴുക്ക് കുറയുമ്പോള്‍ മുളകള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ ചങ്ങാടം ഉപയോഗിച്ച് മറുകര കടന്നാണ് ആദിവാസികള്‍ അരിയടക്കമുള്ള നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ മുണ്ടേരി അങ്ങാടിയിലേക്കെത്തുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ ദുരവസ്ഥ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നും ആദിവാസികള്‍ ദിവസങ്ങളോളം ഒറ്റപ്പെട്ടിരുന്നു.
ആദിവാസികളുടെ ദുരവസ്ഥയെത്തുടര്ന്ന് 2019 ല്‍ ഇരുട്ടുകുത്തിയില്‍ ഗാതാഗത യോഗ്യമായ പാലം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ടോക്കന്‍ വച്ചിരുന്നെങ്കിലും പാലം നിർമാണം കടലാസില്‍ ഒതുങ്ങുകയാണുണ്ടായത്. പിന്നീട് പട്ടികവര്‍ഗ വികസന വകുപ്പിന്റെ കോര്‍പസ് ഫണ്ട് ഉപയോഗിച്ച് നാല് നഗറുകളുടെയും അടിസ്ഥാന വികസനത്തിന് ഫണ്ട് വകയിരുത്തിയപ്പോള്‍ അതിലും പാലം നിര്‍മാണത്തിന് തുക അനുവദിച്ചിരുന്നു. എന്നാല്‍ പാലം നിര്‍മാണം മണ്ണ് പരിശോധനയില്‍ ഒതുങ്ങി.
തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ആറ് കോടി രൂപ വകയിരുത്തി പാലം നിര്‍മാണത്തിന് അനുമതി നല്കി. കഴിഞ്ഞ ജൂണിന് മുമ്പ് പാലത്തിന്റെ പ്രാഥമിക നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും പാലം നിര്‍മാണം സ്പാനുകളിലൊതുങ്ങി. മുണ്ടേരിയിലെ ആദിവാസികള്‍ക്ക് ഈ മഴക്കാലവും ദുരിതങ്ങളുടെ കാലമായി മാറുകയാണ്.